Publish Date: Tue, 13 Nov 2018 (13:06 IST)
Updated Date: Tue, 13 Nov 2018 (13:07 IST)
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെ ആത്മഹത്യ വാർത്ത ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. പൊലീസിനു മുന്നിൽ കീഴടങ്ങുമെന്നായിരുന്നു ബന്ധുക്കൾ കരുതിയത്. എന്നാൽ, അപ്രതീക്ഷിതമായ ആത്മഹത്യയിൽ തകർന്നിരിക്കുകയാണ് ഹരികുമാറിന്റെ കുടുംബം.
കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയത്. ഈ വീട് കുറച്ചുനാളായി അടഞ്ഞു കിടക്കുകയായിരുന്നു. നെയ്യാറ്റിൻകരയിലെ വീട്ടിലാണ് ഹരികുമാർ കുടുംബസമേതം താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് ഹരികുമാർ നന്ദാവനമെന്ന വീട്ടിൽ എത്തിയത്. രാവിലെയാണ് തൂങ്ങിമരിച്ച വിവരം എല്ലാവരും അറിയുന്നത്.
ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.