Publish Date: Fri, 01 May 2020 (10:33 IST)
Updated Date: Fri, 01 May 2020 (10:40 IST)
പത്തനാപുരം: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്‌ത ആരോഗ്യപ്രവർത്തകനോട് തട്ടിക്കയറിയ സംഭവത്തിൽ രശ്‌മി നായർക്കും രാഹുൽ പശുപാലനുമെതിരെ പത്തനാപുരം പോലീസ് കേസെടുത്തു.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം.പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവർ.ഇവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും തടഞ്ഞു.
വീട് പട്ടാഴി ആണെങ്കിലും ഇവർ എറണാകുളത്താണ് താമസം. മാസ്‌കോ മറ്റ് മുൻകരുതലുകളൊ ഇല്ലാതെയാണ് രണ്ടുപേരും യാത്ര ചെയ്‌തിരുന്നത്. ഇവർ എറണാകുളത്ത് നിന്നാണ് വരുന്നതെങ്കിൽ ക്വാരന്റൈനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചു.എന്നാൽ തങ്ങളെ എടാ എന്ന് വിളിച്ചെന്ന് ആരോപിച്ച് രശ്മിയും ഭര്‍ത്താവും പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറായ ക്യഷ്ണരാജിനോട് ചൂടാവുകയായിരുന്നു. പിന്നീട് പോലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
ഇതിന് ശേഷം രശ്മിയും ഭർത്താവും പട്ടാഴി തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പാക്കിയാണ് വാഹനം വിട്ടയച്ചത്. എന്നാൽ മാസ്‌കോ മറ്റ് മുൻകരുതലുകളോ ഇല്ലാതിരുന്നിട്ടും ഇവർക്കെതിരെ കേസെടുത്തിരുന്നില്ല. ഇതിനെതിരെ പരക്കെ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്.