Publish Date: Thu, 14 Mar 2019 (15:51 IST)
Updated Date: Thu, 14 Mar 2019 (15:53 IST)
രാജ്കോട്ട്: രാജ്കോട്ടിൽ നിരോധനം ലംഘിച്ച് പബ്ജി കളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ആറുപേർ ബിരുദ വിദ്യാർത്ഥികളാണ്. ചായക്കടയിലിരുന്ന് പബ്ജി കളിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. മാർച്ച് ആറിനാണ് പബ്ജി കളിക്കുന്നത് താൽക്കാലികമായി നിരോധിച്ചുകൊണ്ട് രാജ്കോട്ട് പൊലീസ് കമ്മീഷണർ സർക്കുലർ പുറത്തിറക്കിയത്.
പബ്ജി കളിച്ചതുമായി ബന്ധപ്പെട്ട് 12 കേസുകളാണ് രാജ്കോട്ട് പൊലീസ് ഇതേവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി പേരെ പിടികൂടിയിട്ടുണ്ടെങ്കിലും ജമ്യത്തിൽ വിട്ടയക്കുച്ചു എന്നും പ്രതികൾ കോടതിയിൽ വിചാരണ നേരിടേണ്ടിവരും എന്നും രാജ്കോട്ട് ഇൻസ്പെക്ടർ രോഹിത് റാവൽ വ്യക്തമാക്കി.
ഐ പി 188 വകുപ്പ് പ്രകാരം പബ്ജി കളിക്കുന്നതിന് മാർച്ച് 6 മുതൽ മാർച്ച് 30 വരെയാണ് രാജ്കോട്ട് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ച് പബ്ജി കളിക്കുന്നത് ശ്രദ്ധിയിപെട്ടാൽ 2000 രൂപ പിഴയോ, ഒരു മാസം തടവോ, അല്ലെങ്കിൽ രണ്ടും ചേർത്തോ ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന് പൊലിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ പബ്ജി കളിക്കുന്നതിന് ഐ പി സി 188 പ്രകാരം വിലക്കേർപ്പെടുത്താവില്ല എന്നും ഗെയിം കളിക്കുന്നതിനിടെ അപകടമോ അക്രമങ്ങളോ ഉണ്ടായാൽ മത്രമേ ഈ നിയമ ബാധമാകൂ എന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പരീക്ഷാ കാലമായതിനാൽ കുട്ടികളുടെ പരീക്ഷകളിലെ പ്രകടനത്തെ പബ്ജി ബാധിക്കാതിരിക്കാനാണ് ഇത്തരം ഒരു ഉത്തരവ് എന്നാണ് വിമർശനങ്ങൾക്കെതിരെ പൊലീസിന്റെ വിശദീകരണം.