Publish Date: Sun, 08 Sep 2019 (16:35 IST)
Updated Date: Sun, 08 Sep 2019 (16:39 IST)
സോഫ്റ്റ് ലാൻഡിംഗിന് നേരത്തെ തീരുമാനിച്ച സ്ഥലത്തു നിന്നും 500 മീറ്റർ മാറിയാണ് ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന്റെ സ്ഥാനം എന്ന് കണ്ടെത്തൽ. ചന്ദ്രയാൻ 2 ഓർബിറ്ററിലെ ഒപ്ടിക്കൽ ഹൈ റെസലൂഷൻ ക്യാമറ പകർത്തിയ ചിത്രങ്ങളിൽനിന്നുമാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ് നിലവിൽ വിക്രം ലാൻഡർ.
സോഫ്റ്റ് ലാൻഡിംഗിനിടെ വിക്രം ലാൻഡർ തലകീഴായി മറിഞ്ഞിരിക്കാം എന്നും ഇതാവാം സിഗ്നൽ ലഭിക്കാത്തതിന് കാരണം എന്നുമാണ് ഗവേഷകരുടെ അനുമാനം. ഓർബിറ്ററിൽനിന്നും ലാൻഡറിലേക്കുള്ള ആശയ വിനിമയം പുനസ്ഥാപിക്കാനുള്ള കഠിന ശ്രമത്തിലാണ് ഐഎസ്ആർഒ ഗവേഷകർ. ഇതിനായി നാസയുടെ ഓർബിറ്ററിന്റെ സഹായവും തേടുന്നുണ്ട്.
വിവരങ്ങൾ പൂർണമായും വിശകലന ചെയ്തതിന് ശേഷം മത്രമേ വിക്രം ലാൻഡറും, പ്രജ്ഞ റോവറും പ്രവർത്തന ക്ഷമമാക്കാൻ സാധിക്കുമോ എന്ന കാര്യം വ്യക്തത വരു. സോഫ്റ്റ് ലാൻഡിംഗിനിടെ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ദൂരത്തുവച്ചാണ് ലൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. വിക്രം ലാൻഡർ ക്രാഷ് ലാൻഡ് ചെയ്യുകയായിരുന്നോ, അതോ സോഫ്‌റ്റ് ലാൻഡിംഗിന് ശേഷം മറിയുകയായിരുന്നോ എന്നതു സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.