Publish Date: Sun, 08 Sep 2019 (13:13 IST)
Updated Date: Sun, 08 Sep 2019 (13:18 IST)
ബോളർമാർക്ക് കണക്കിന് മറുപടികൊടുക്കുന്ന ബാറ്റ്സ് മാൻ. സമകാലിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റർ. റെക്കോർഡുകളെ വേട്ടയാടിപ്പിടിക്കുന്ന തരം. അങ്ങനെ പല വിശേഷണമങ്ങൾ നൽകാം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക്. ക്രിക്കറ്റിലെ മികച്ച ബോളർമരെ പോലും അനായാസം നേരിടുന്ന കോഹ്‌ലി സ്കൂൾ കാലത്ത് താൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ കുറിച്ച് തുറന്നു പറയുകയാണ്.
മറ്റൊന്നുമല്ല 'കണക്ക്' തന്നെ. പത്താംക്ലാസിലെ കണക്ക് പാസാവാൻ താൻ പെടാപ്പാടുപെട്ടു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കോഹ്‌ലി. 'സ്കൂളിൽ കണക്ക് പരീകഷ ഉണ്ടാകും. പരീക്ഷകളിൽ നൂറിൽ എനിക്ക് കിട്ടിയിരുന്നത് മൂന്ന് മാർക്കാണ്. എന്തിനാണ് കണക്ക് പഠിക്കുന്നത് എന്നുപോലും എനിക്ക് അറിയുമായിരുന്നില്ല. ഇന്‍ ഡെപ്ത്ത് വിത്ത് ഗ്രഹാം ബെന്‍സിങ്ങർ എന്ന വെബ്‌ഷോയിലാണ് കോഹ്‌ലി രസകരമായി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കണക്കിലെ സൂത്ര വാക്യങ്ങൾ ഒന്നും എനിക്ക് മനസിലാകുന്നതായിരുന്നില്ല. ആ സമവക്യങ്ങൾ കൊണ്ട് ജീവിതത്തിൽ ഉപയോഗങ്ങളും ഉണ്ടായിട്ടില്ല. എങ്ങനെയെങ്കിലും പത്ത് പാസായാൽ മതി എന്നായിരുന്നു അപ്പോഴത്തെ ചിന്ത. പത്ത് കഴിഞ്ഞാൽ പിന്നീട് കണക്ക് പഠിക്കണമോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാമല്ലോ. അന്ന് പരീക്ഷ പാസാവാൻ എടുത്ത അധ്വാനമൊന്നും ക്രിക്കറ്റിൽ വേണ്ടിവന്നിട്ടില്ല എന്ന് പറയുന്നു ലോക ക്രിക്കറ്റിലെ സൂപ്പർ താരം.