സംപ്രേക്ഷണം ചെയ്യണമെന്ന ഉത്തരവാദിത്തമില്ലെന്ന് ദൂരദർശൻ, ഫിഫ ലോകകപ്പ് ഇന്ത്യക്കാർ എങ്ങനെ കാണും?
സംപ്രേക്ഷണത്തിന് ഫിഫ ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതും അമേരിക്കയിലെ മത്സരക്രമവും കാരണം പ്രമുഖ ചാനലുകള്‍ പിന്‍വാങ്ങിയതാണ് ഈ പ്രതിസന്ധിക്ക് പ്രധാനകാരണം.
Publish Date: Thu, 21 May 2026 (16:31 IST)
Updated Date: Thu, 21 May 2026 (16:33 IST)
2026ലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെ പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നു. ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളുവെങ്കിലും ഇതുവരെയും സംപ്രേക്ഷണാവകാശം ഏറ്റെടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഇതിനിടെ സംപ്രേക്ഷണാവകാശം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുപ്രക്ഷേപകരായ പ്രസാര്‍ ഭാരതി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.സംപ്രേക്ഷണത്തിന് ഫിഫ ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതും അമേരിക്കയിലെ മത്സരക്രമവും കാരണം പ്രമുഖ ചാനലുകള്‍ പിന്‍വാങ്ങിയതാണ് ഈ പ്രതിസന്ധിക്ക് പ്രധാനകാരണം.
ലോകകപ്പിലെ പ്രധാനമത്സരങ്ങള്‍ ദൂരദര്‍ശനിലൂടെയും ഡിഡി സ്പോര്‍ട്സിലൂടെയും സൗജന്യമായി കാണിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പ്രസാര്‍ ഭാരതി നിലപാട് വ്യക്തമാക്കിയത്. 2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണത്തിനായി ഫിഫ ആദ്യം ഏകദേശം 100 ദശലക്ഷം ഡോളറാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പിന്നീട് 35 മില്യണ്‍ ഡോളറാക്കി കുറച്ചെങ്കിലും ആരും സംപ്രേക്ഷണാവകാശം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.
മത്സരങ്ങള്‍ അമേരിക്ക, കാനഡ,മെക്സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്നതിനാല്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ അര്‍ധരാത്രിയിലോ അതിരാവിലെയോ ആയിരിക്കും സംപ്രേക്ഷണം ചെയ്യുക. വലിയ തുക മുടക്കി അവകാശം വാങ്ങിയാല്‍ ലാഭകരമാകുമോ എന്ന ആശങ്ക സംപ്രേക്ഷകര്ക്കുണ്ട്. അതേസമയം ഇന്ത്യയിലെ ഫുട്ബോള്‍ വിപണിയെ പൂര്‍ണമായും അവഗണിക്കാന്‍ ഫിഫയ്ക്കോ സംപ്രേക്ഷകര്ക്കോ കഴിയില്ല. അതിനാല്‍ തന്നെ ടൂര്‍ണമെന്റിന് മുന്‍പ് ഒരു ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്നതാണ് ആരാധകരുടെ പ്രതീക്ഷ.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക