Publish Date: Fri, 20 Jan 2023 (14:53 IST)
Updated Date: Fri, 20 Jan 2023 (14:55 IST)
തിരുവനന്തപുരം: വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ പ്രമുഖ ഭക്ഷണ വിതരണ സ്ഥാപനമായ സ്വിഗ്ഗി അഞ്ഞൂറ് ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. നിലവിൽ ആറായിരത്തോളം ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതിൽ എഞ്ചിനീയറിംഗ്, ഓപ്പറേഷൻ വിഭാഗത്തിലെ ജീവനക്കാർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. കമ്പനിയുടെ മുമ്പുണ്ടായിരുന്ന നഷ്ടം 1617 കോടി രൂപയായിരുന്നത് ഇപ്പോൾ 3629 കോടി രൂപയായി ഉയർന്നു കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
സ്വിഗ്ഗിയെപ്പോലെ ഇതേ രീതിയിൽ പ്രവർത്തിക്കുന്ന സൊമാറ്റോവിൽ ആകെയുള്ള 3800 ജീവനക്കാരിൽ മൂന്നു ശതമാനം ജീവനക്കാരെ രണ്ടു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. സൊമാറ്റോയുടെ പ്രധാന എതിരാളികളായ സ്വിഗ്ഗി പരസ്യ വിഭാഗത്തിൽ ചെയ്ത ചിലവാണ് ഇപ്പോൾ അധിക ബാധ്യതയായി മാറിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിഗ്ഗി 2014 ലാണ് തുടങ്ങിയത്. രാജ്യത്തെ പ്രധാനപ്പെട്ട നൂറു നഗരങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനമുള്ളത്. സംസ്ഥാനത്ത് തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് നിലവിൽ പ്രവർത്തനമുള്ളത്.