Kargil Vijay Diwas: കാർഗിൽ യുദ്ധവും വാജ്പേയ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ ശവപ്പെട്ടി കുംഭകോണവും
2001ൽ സിഎജി സമർപ്പിച്ച റിപ്പോർട്ടിൽ 1 കോടി 47 ലക്ഷം രൂപയുടെ അഴിമതി രേഖപ്പെടുത്തിയത്.
Publish Date: Tue, 26 Jul 2022 (12:20 IST)
Updated Date: Tue, 26 Jul 2022 (12:40 IST)
കശ്മീരിലെ കാർഗിലിൽ മെയ് മുതൽ ജൂലൈ മാസം വരെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന യുദ്ധമാണ് കാർഗിൽ യുദ്ധം എന്നറിയപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥനും തത്വത്തിൽ അംഗീകരിച്ച നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാൻ പട്ടാളക്കാരും തീവ്രവാദികളും നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് കാരാണമായത്. എ ബി വയ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്.
കാർഗിൽ യുദ്ധത്തിന് ശേഷം പക്ഷേ വാജ്പേയ് സർക്കാരിനെ നാണക്കേടിലേക്ക് തള്ളിവിട്ട അഴിമതികേസാണ് ശവപ്പെട്ടി കുംഭകോണം. കാർഗിൽ യുദ്ധകാലത്ത് മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമേരിക്കയിൽ നിന്ന് ഗുണമേന്മ കുറഞ്ഞ 500 അലുമിനിയം പെട്ടികൾ വാങ്ങിയതിൽ വ്യാപകമായ അഴിമതി നടന്നുവെന്നായിരുന്നു കേസ്. 2001ൽ സിഎജി സമർപ്പിച്ച റിപ്പോർട്ടിൽ 1 കോടി 47 ലക്ഷം രൂപയുടെ അഴിമതി രേഖപ്പെടുത്തിയത്.
ഇന്ത്യൻ പ്രതിരോധമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിനെതിരെ അന്ന് അഴിമതി ആരോപണം ഉയർന്നിരുന്നുവെങ്കിലും സിബിഐ പ്രതിചേർത്തിരുന്നില്ല. കേസിൽ പ്രതിപട്ടികയിലുണ്ടായിരുന്ന റിട്ട. മേജർ ജനറൽ അരുൺ റോയ്, റിട്ട. കേണൽ എസ്. കെ. മാലിക്, എഫ്.ബി. സിംഗ് എന്നിവർക്ക് ശവപ്പെട്ടികളുടെ ഇടനിലക്കാരനായിരുന്ന അമേരിക്കൻ പൗരൻ വിക്ടർ ബൈസയുമായി ബന്ധമുള്ളതായി തെളിയിക്കാൻ സിബിഐയ്ക്ക് സാധിച്ചില്ല.
2013 ഡിസംബറിൽ സിബിഐ പ്രത്യേക കോടതി ഇവരെ വിട്ടയക്കുകയായിരുന്നു. 2015ൽ സുപ്രീം കോടതിയിൽ ഇതിനെതിരെ പൊതുതാത്പര്യഹർജി സമർപ്പിക്കപ്പെട്ടെങ്കിലും അന്നത്തെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് തള്ളുകയും കുറ്റാരോപിതരെയെല്ലാം വെറുതെവിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്‌തു.