Publish Date: Tue, 26 Jul 2022 (09:35 IST)
Updated Date: Tue, 26 Jul 2022 (09:39 IST)
ഇതേസമയം ഇന്ത്യന്‍ നാവികസേനയും പാകിസ്താന്‍ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങനെ പാകിസ്താന്റെ സംഭരണ വിതരണ ശൃംഖല തകര്‍ക്കാനും സജ്ജമായി. സമ്പൂര്‍ണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാല്‍ പാകിസ്താനു ആറു ദിവസം പിടിച്ചു നില്‍ക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയില്‍ പാകിസ്താന്‍ പതിച്ചപ്പോള്‍ പാകിസ്താന്‍ കരസേന രഹസ്യമായി ഇന്ത്യക്കുമേല്‍ ആണവാക്രമണം നടത്തുവാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ വാര്‍ത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നവാസ് ഷെരീഫിനു കര്‍ശനമായ താക്കീതു നല്‍കാന്‍ നിര്‍ബന്ധിതനായി.
രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായി. ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി. ജൂലൈ നാലായപ്പോഴേക്കും ഷെരീഫ് പാകിസ്താന്‍ പിന്തുണയുള്ളവരെ പിന്‍വലിക്കാമെന്നു സമ്മതിച്ചു. പോരാട്ടം സാധാരണ നിലപ്രാപിക്കുകയും ചെയ്തു. എന്നാല്‍ ചില തീവ്രവാദികള്‍ ഇതിനെ പിന്തുണച്ചില്ല. യുണൈറ്റഡ് ജിഹാദി കൌണ്‍സില്‍ പോലുള്ള സംഘടനകളും പാകിസ്താന്റെ പിന്മാറ്റ പദ്ധതിയെ എതിര്‍ത്തു. തത്ഫലമായി ഇന്ത്യന്‍ കരസേന അവസാന ആക്രമണത്തിനു കോപ്പുകൂട്ടുകയും ഉടന്‍ തന്നെ ജിഹാദികളെ നീക്കം ചെയ്യുകയും ചെയ്തു. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയില്‍ ''കാര്‍ഗില്‍ വിജയദിവസ്'' എന്ന പേരില്‍ ആഘോഷിക്കുന്നു.