VD Satheesan: 'സതീശൻ സർക്കാർ വീട്ടമ്മമാരെ ചതിച്ചോ'; ആയിരം രൂപ നിലച്ചു, 'പ്രിയദർശിനി'യിലും വിവാദം
സൗജന്യയാത്ര ആനുകൂല്യം കുറവ് ബസുകളിൽ മാത്രം ലഭിക്കാൻ സർക്കാർ സിറ്റി ഫാസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
Publish Date: Mon, 15 Jun 2026 (18:22 IST)
Updated Date: Mon, 15 Jun 2026 (18:25 IST)
VD Satheesan: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്കു ഇന്ന് തുടക്കമായിരിക്കുകയാണ്. ഓർഡിനറി സർവീസുകളിൽ മാത്രമാണ് സൗജന്യയാത്ര ആനുകൂല്യം ലഭിക്കുക. അതേസമയം ഇന്നലെ വരെ ഓർഡിനറിയായിരുന്ന പല സർവീസുകളും ഇപ്പോൾ സിറ്റി ഫാസ്റ്റായി മാറ്റിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
സൗജന്യയാത്ര ആനുകൂല്യം കുറവ് ബസുകളിൽ മാത്രം ലഭിക്കാൻ സർക്കാർ സിറ്റി ഫാസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയ ഇന്ന് രാവിലെ മുതൽ യാത്രക്കാരും ഇക്കാര്യത്തിൽ പ്രതിഷേധിക്കുന്നുണ്ട്. തങ്ങൾ ആശ്രയിച്ചിരുന്ന ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആയതോടെ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ് പലരുടെയും വിമർശനം.
നിലവിലുള്ള ഓർഡിനറി സർവീസുകളിൽ ആനുകൂല്യം ലഭിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ഡിപ്പോയിൽ എത്തിയപ്പോൾ സ്ഥിരമായി യാത്ര ചെയ്തിരുന്ന പല ഓർഡിനറി ബസുകളും സിറ്റി ഫാസ്റ്റായി മാറിയതായി ആരോപണമുണ്ട്.
അതേസമയം വീട്ടമ്മമാർക്കു ആയിരം രൂപ ധനസഹായം ലഭിച്ചിരുന്ന 'സ്ത്രീസുരക്ഷ പദ്ധതി'യും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. അർഹതയുള്ള സ്ത്രീകൾക്കു ആയിരം രൂപ ധനസഹായം ലഭിക്കുന്ന പദ്ധതി എൽഡിഎഫ് സർക്കാരാണ് കൊണ്ടുവന്നത്. ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ ഏതാണ്ട് 18 ലക്ഷം പേരാണ്. അവർക്കു ലഭിച്ചിരുന്ന 1000 രൂപ ഇനി കൊടുക്കണ്ടെന്നാണ് സതീശൻ സർക്കാരിന്റെ തീരുമാനം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഈ തുക അർഹർക്കു ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈ പദ്ധതിയിൽ പേര് ചേർക്കാൻ നൽകിയിരിക്കുന്ന പുതിയ അപേക്ഷകളിൽ പുതിയ സർക്കാർ തീരുമാനമെടുക്കാനും തയ്യാറായിട്ടില്ല.