Publish Date: Thu, 13 Oct 2022 (21:31 IST)
Updated Date: Thu, 13 Oct 2022 (21:33 IST)
മലപ്പുറം: അധ്യാപകന്റെ മൃതദേഹം ഉഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിയുകയും അതിൽ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മുണ്ടേരി സർക്കാർ ഹൈസ്‌കൂൾ അധ്യാപകനായ കരുളായി ചെറുപുള്ളിയിൽ ബാബു എന്ന 47 കാരനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ടു എടക്കര കാറ്റാടിപ്പാലത്തിനു ചുവട്ടിൽ താമസിക്കുന്ന ഉപ്പട തെറ്റത്ത് കമ്പി ബിജു എന്ന ബിജു (47), മൂത്തേടം കാരാപ്പുറം കോളനി നിവാസി ലത (36) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കരിമ്പുഴയിൽ പുന്നപുഴ സംഗമിക്കുന്നതിനടുത്തതായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ ഇത് മുങ്ങിമരണമാണെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നും കണ്ടെത്തി.
ബിജുവും ലതയും കുറെ വര്ഷങ്ങളായി എടക്കരയിലും പരിസരങ്ങളിലുമായി ജീവിച്ചവരാണ്. ഇരുവരും ബാബുവുമായി പരിചയപ്പെടുന്നത് ഒരു മാസം മുമ്പാണ്. കഴിഞ്ഞ ഏഴാം തീയതി ഇവർ മൂവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയും ചെയ്തു. പിന്നീട് ബാബു തിരിച്ചുപോയെങ്കിലും വീണ്ടും എത്തി മദ്യപിച്ചു.
ഇടയ്ക്കു തമ്മിൽ തർക്കമുണ്ടായതോടെ ബിജു മരവടി വച്ച് ബാബുവിന്റെ തലയ്ക്കടിച്ചു. അബോധാവസ്ഥയിലായ ബാബുവിനെ ലതയും ബിജുവും ചേർന്ന് പുഴയിൽ വെള്ളമുള്ള സ്ഥലത്ത് കൊണ്ടുപോയി തള്ളിയിട്ടു കൊലപ്പെടുത്തി. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.