Publish Date: Fri, 24 Aug 2018 (16:29 IST)
Updated Date: Fri, 24 Aug 2018 (16:36 IST)
പിണറായിയിൽ മക്കളെയും മാതാപിതാക്കളെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി സൌമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സൌമ്യയുടെ ബന്ധുക്കൾ. മുൻ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്.
കൂട്ടക്കൊലപാതകത്തിൽ മറ്റു ചിലർക്കു കൂടി പങ്കുണ്ട്. ണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന സമയത്ത് സൗമ്യയെ സന്ദർശിച്ച കേരള ലീഗൽ സർവീസ് അതോറിറ്റി (കെൽസ) പ്രവർത്തകരോട് ചിലരുടെ നിർദേശ പ്രകാരമാണു കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതെന്നും ഇക്കാര്യം വിചാരണവേളയിൽ കോടതിയിൽ തുറന്നു പറയുമെന്നും സൌമ്യ പറഞ്ഞിരുന്നു. ഇതാണ് ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയോടെയാണ് സൌമ്യയെ കണ്ണൂർ വനിതാ സബ്ജെയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് സൌമ്യ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ സൌമ്യക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തതിനാൽ സൌമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 24നാണ് സൌമ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.