Publish Date: Tue, 10 Jul 2018 (18:26 IST)
Updated Date: Tue, 10 Jul 2018 (18:30 IST)
കൊച്ചി: പി വി അൻവർ എം എൽ എ കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിൽ അനധികൃതമായി നിർമ്മിച്ച തടയണയിലെ വെള്ളം ഒഴുക്കി കളയാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. രണ്ടാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കാണമെന്നും ആവശ്യമെങ്കിൽ സാങ്കേതിക വിദഗ്ധരെ നിയോഗിക്കാമെന്നുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
മേഘലയിൽ ഉരുൾപൊട്ടലിനു തടയണ കാരണമായേക്കാം എന്ന് നേരത്തെ ജിയോൾജി വകുപ്പ് നിർദേശം നൽകിയിരുന്നു. അനധികൃതമായി നിർമ്മിച്ച തടയണ പൊളിക്കണമെന്ന് സംസ്ഥാന സർക്കാരും കോടതിയിൽ നിലപാട് സ്വീകരിച്ചിരുന്നു. യാതൊരു അനുമതിയും കൂടാതെ യാണ് തടയണ നിർമ്മിച്ചിരിക്കുന്നത് എന്ന് പെരിന്തൽമണ്ണ ആർ ഡി ഓ റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ കീഴ്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീക്കിയാണ് ഹൈക്കോടതിയുടെ നടപടി. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിൽ അപകട സാധ്യാതയുള്ള സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ് കക്കാടംപൊയിൽ.