ആരോഗ്യമന്ത്രി ജില്ലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല; നിപ പ്രതിരോധം പാളിയോ?
നിപയുടേതായ ഗൗരവത്തിൽ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു
Publish Date: Sat, 13 Jun 2026 (13:09 IST)
Updated Date: Sat, 13 Jun 2026 (13:27 IST)
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനു വീഴ്ചയെന്നു പ്രതിപക്ഷം. ആരോഗ്യമന്ത്രി കെ.മുരളീധരൻ ജില്ലയിൽ ക്യാംപ് ചെയ്തു കാര്യങ്ങൾ ഏകോപിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം ചോദിച്ചു. ആരോഗ്യമന്ത്രിമാർ നിപ സ്ഥിരീകരിച്ച ജില്ലയിൽ ക്യാംപ് ചെയ്തുകൊണ്ട് പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകുകയാണ് മുൻ വർഷങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ അത്തരത്തിലൊരു ഏകോപനം കോഴിക്കോട് നടന്നിട്ടില്ല.
നിപയുടേതായ ഗൗരവത്തിൽ സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. 'ആരോഗ്യമേഖലയെ ആകെ സജ്ജമാക്കാനും അതിന്റെ ഭാഗമായുള്ള ഇടപെടലുകൾ ഉണ്ടാകാനും ആരോഗ്യവകുപ്പും സർക്കാരും എടുക്കേണ്ട മുൻകൈ ഉണ്ട്. അത്തരമൊരു മുൻകൈ ഇവിടെ കാണുന്നില്ല. കടുത്ത നിപ ബാധ അടക്കം ഉണ്ടായ ഘട്ടത്തിൽ മുൻ ആരോഗ്യമന്ത്രിമാർ അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ സർവ്വ സജ്ജമായിരുന്നു, അതിനനുസരിച്ച് ഇടപെടലുകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത്യന്തം ശോചനീയമായ നിലയാണ് ഇവിടെ കാണുന്നത്. ഇതുവരെ ആരോഗ്യമന്ത്രി ഇവിടെ എത്തിയിട്ടില്ല. ആരോഗ്യമന്ത്രിയുടെ സാന്നിധ്യം ബന്ധപ്പെട്ടവരെയെല്ലാം കൂടുതൽ ഉണർത്താനും കൂടുതൽ മികച്ച ഇടപെടലുകൾക്കും കാരണമാകുന്നതാണ്,' പിണറായി പറഞ്ഞു.