തൊപ്പി മുങ്ങിയത് എങ്ങോട്ട്? ലുക്ക്ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ്
തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു
Publish Date: Tue, 14 Jul 2026 (11:24 IST)
Updated Date: Tue, 14 Jul 2026 (11:29 IST)
സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യുട്യൂബർ തൊപ്പിക്കെതിരെ (നിഹാദ്) ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്. തൊപ്പി എറണാകുളം വിട്ടതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള തീരുമാനം.
തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയശേഷമാണ് തൊപ്പി ഒളിവിൽ പോയത്. മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല.
തൊപ്പിയുടെ യുട്യൂബ് ചാനൽ നേരത്തെ നീക്കം ചെയ്തിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുട്യൂബ് ചാനലിലൂടെ തൊപ്പി നഗ്‌നദൃശ്യങ്ങൾ പങ്കുവെച്ചെന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്തിരിക്കുനത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിൽ തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമായി തൊപ്പി തർക്കത്തിലേർപ്പെട്ടിരുന്നു. തർക്കം രൂക്ഷമായ സമയത്ത് ഇരു കൂട്ടരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചും കുറ്റപ്പെടുത്തിയും വീഡിയോ ചെയ്തു. ഇതിലാണ് സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങൾ തൊപ്പി പങ്കുവെച്ചത്.