Publish Date: Mon, 04 Jun 2018 (12:47 IST)
Updated Date: Mon, 04 Jun 2018 (13:35 IST)
കെവിന്റെ മരണത്തി കാരണക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെവിന്റെ മരണത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കെവിന്റെ ദുരഭിമാനക്കൊല കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. കേസിൽ പതിനാല് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് തന്നെയാണെന്ന് അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥരേയും സംരക്ഷിക്കില്ല. എന്നാൽ കെവിന്റെ കൊലപാതകം മറ്റൊരു വഴിക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നു. സംഭവത്തിൽ അനാവശ്യമായ ഒരു രാഷ്ട്രീയനില കൊണ്ടുവരാൻ ശ്രമിച്ചത് എന്തിനാണെന്നും മുഖ്യ മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. രാഷ്ട്രീയം നോക്കുകയാണെങ്കിൽ നീനുവിന്റെ പിതാവ് ചാക്കോയും മാതാവ രഹനയും സഹോദരൻ ഷാനുവും കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. പോലിസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും. പൊലീസ് നോക്കി നിൽക്കെ നീനു വിനെ പിതാവ് മർദ്ദിച്ചിട്ടും അയാൾക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നോട്ടിസ് അവതരണ വേളയിൽ തിരുവഞ്ചൂർ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സി ബി ഐ അന്വേഷണം എന്ന ആവശ്യം സർക്കർ തള്ളി.