Publish Date: Thu, 05 Jul 2018 (18:07 IST)
Updated Date: Thu, 05 Jul 2018 (18:12 IST)
കൊച്ചി: കേരളത്തിൽ നിന്നും ഐ എസിൽ ചേരുന്നതിനായി രാജ്യം വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ ആരംഭിച്ചു. ഭീകര പ്രവർത്തനത്തിനായി നാടു വിട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന കൊച്ചി എൻ ഐ എ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾക്ക് തുടക്കമായിരിക്കുന്നത്.
ഭീകര സംഘടനയിൽ ചേരുന്നതിനായി സംസ്ഥനത്തു നിന്നും ഇതേവരെ 21 പേർ രാജ്യം വിട്ടു എന്നാണ് കണക്കുകൾ. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. ഐ സിൽ ചേരാനായി രാജ്യം വിട്ടവരിൽ പ്രധാനിയായ കാസഗോഡ് സ്വദേശി അബ്ദുൾ റാഷിദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ഇയാളുടെ വീട്ടിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
ഇയാളുടെ മറ്റു സ്വത്തുക്കളുടെ വിവരം റവന്യു വകുപ്പ് ശേഖരിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. സമാനമായ രീതിയിൽ മറ്റു ഇരുപത് പേരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനാണ് തിരുമാനം.