ജയിലിൽ കിടന്ന 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും! - ദിലീപ് രണ്ടും കൽപ്പിച്ച്?
ഇനി രക്ഷയില്ല? പൊലീസിന് ഉത്തരം മുട്ടുമോ?
Publish Date: Tue, 16 Jan 2018 (09:10 IST)
Updated Date: Tue, 16 Jan 2018 (09:11 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായ വഴിത്തിരുവുകളാണ് ഇന്നലെ നടന്നത്. തനിക്ക് നടിയേയും പൾസർ സുനിയേയും പേടിയാണെന്ന് കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. മാർട്ടിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്.
സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ തനിക്ക് ധൈര്യമില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതു കൊണ്ട് പള്‍സര്‍ സുനിയെയും മാര്‍ട്ടിനെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് തനിക്ക് ചിലത് പറയാനുണ്ടെന്ന് മാര്‍ട്ടിന്‍ കോടതിയെ അറിയിച്ചത്. മാർട്ടിന്റെ ആവശ്യ പ്രകാരം സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാന്‍ കോടതി നിർദ്ദേശിച്ചു. തുടർന്ന് അടച്ചിട്ട മുറിയിലാണ് കോടതി മാർട്ടിന്റെ വെളിപ്പെടുത്തൽ കേട്ടത്.
അതേസമയം കേസിലെ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ ഹർജി സമർപ്പിച്ചു.
നേരത്തെ ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റി.
ദിലീപ് ജയിലിൽ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്നതരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടിയാണെന്ന് ദിലീപ് ഓൺലൈൻ ചോദിക്കുന്നു. സത്യങ്ങൾ ഓരോന്നായി പുറത്തു വരികയാണെന്നും ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.
ദിലീപ് ഓൺലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ദിലീപ് ജയിലിൽ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങൾ വാദി തന്നെ പ്രതിയാവുന്നതരത്തിൽ കേസ് വഴി തിരിഞ്ഞിട്ടും കോടതിയിൽ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാൻ ശ്രമിക്കുന്നത് ആർക്ക് വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാൻ പാടുപെട്ട മാധ്യമങ്ങൾ യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ട്? നടി ആക്രമണക്കേസിൽ മാധ്യമങ്ങളുടെ അമിത താൽപര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും,ഇരയും മാത്രമുള്ളവീഡിയോയിൽ വേട്ടാക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം!!! എത്രമനോഹരമായ പീഢനം!!!!
ദിലീപ് പ്രതിയായ കേസിൽ ചില സുപ്രധാന സംഭവങ്ങൾ ഇന്നുണ്ടായി, എന്നാൽ എത്ര മാധ്യമങ്ങൾ ഇത് സത്യസന്ധമായി റിപ്പോർട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങൾ അബദ്ധം പറ്റി റിപ്പോർട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിർദേശപ്രകാരം ആ വാർത്ത മുക്കിയെന്നോ നിങ്ങള്ക്ക് അറിയാമോ?
ദിലീപ് ഇന്ന് കോടതിയിൽ എത്തിയത് അദ്ദേഹം പ്രതിയായ കേസിൽ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകൾ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവും ആയാണ്. ഇത് യഥാർത്ഥ തെളിവുകൾ ആണെങ്കിൽ ദിലീപേട്ടന് ഇത് നല്കാൻ പോലീസ് മടിക്കുന്നത് എന്തിനു? എന്താണ് പോലീസ് ഒളിക്കാൻ ശ്രമിക്കുന്നത്?
ദിലീപേട്ടൻ കോടതിയിൽ നൽകിയ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ
1. താനുൾപ്പെട്ട കുറ്റപത്രത്തിൽ പോലീസ് നൽകിയിരിക്കുന്ന വിവരങ്ങൾ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകൾക്ക് എതിരാണ്. ഒരു കേസിൽ ആദ്യം കുറ്റപത്രം നൽകിയ ശേഷം വീണ്ടും കുറ്റപത്രം സമർപ്പിക്കുമ്പോൾ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമർപ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമർപ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെടണം
2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോർഡ്‌സ്, മെഡിക്കൽ റെക്കോർഡ്‌സ്, ഫോറൻസിക് റിപോർട്സ് പോലെ ഉള്ള വളരെ നിർണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്
3. കോടതി നിർദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാൻ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാൽ ആ വിഡിയോയിൽ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസിൽ പ്രോസിക്യൂഷൻ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവർക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാർഡ് ആണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
4. ഈ മെമ്മറി കാർഡിൽ തിരിമറികൾ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാൻ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. എന്നാൽ മറ്റു ചിലപ്പോൾ ആ സ്ത്രീ ശബ്ദം നൽകുന്ന നിർദേശങ്ങൾ കേൾക്കുവാനും കഴിയും
5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിൽ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതിൽ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷൻ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഈ വിഡിയോയിൽ നിന്നും ചിത്രങ്ങളിൽ നിന്നും കൂടുതൽ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകൾ തരാൻ പോലീസ് മടിക്കുന്നത്
6 . റെക്കോർഡുകൾ പ്രകാരം മാർച്ച് എട്ടാം തീയതി DySP ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകൾ എടുത്തിരുന്നു.വിഡിയോയിൽ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാൻവേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസൾട്ട് ഇത് വരെ ലഭ്യമല്ല.
7 . കൃത്യം റെക്കോർഡ് ചെയ്ത മൊബൈൽ കണ്ടേക്കാം കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാൻ വിശ്വസിക്കുന്നു. ഈ മൊബൈൽ പോലീസിന്റെ കയ്യിൽ ഉണ്ടെന്നു സംശയിക്കുന്നു.
ഇങ്ങനെ ഉള്ള നിരവധി പോയിന്റുകൾ നിരത്തി ആണ് ദിലീപേട്ടൻ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാർട്ടിൻ ഇന്ന് കോടതിയിൽ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങൾ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.
aparna
Publish Date: Tue, 16 Jan 2018 (09:10 IST)
Updated Date: Tue, 16 Jan 2018 (09:11 IST)