നട അടച്ചു ശുദ്ധിക്രിയ: തന്ത്രിയോടു വിശദീകരണം തേടും - 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം
നട അടച്ചു ശുദ്ധിക്രിയ: തന്ത്രിയോടു വിശദീകരണം തേടും - 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം
Publish Date: Fri, 04 Jan 2019 (16:49 IST)
Updated Date: Fri, 04 Jan 2019 (16:51 IST)
ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം തേടാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
നടയടച്ച തന്ത്രി കണ്ഠരര് രാജീവരര്‍ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാർ ആവശ്യപ്പെട്ടു. ദേവസ്വം കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് യോഗം തീരുമാനമെടുത്തത്.
മകരവിളക്ക് കഴിഞ്ഞ് ശബരിമലയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം വിശദീകരണം തരാനാണ് തന്ത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശുദ്ധിക്രിയ നടത്തിയ നടപടി സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്കു ചേര്‍ന്നതല്ല. മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികളെന്നും പത്മുകമാര്‍ പറഞ്ഞു.
യുവതികള്‍ പ്രവേശിച്ച ശേഷം തന്ത്രി മറ്റൊരു ഫോണില്‍ നിന്ന് തന്നെ വിളിച്ചിരുന്നു. ശുദ്ധിക്രിയ നടത്താന്‍ പോകുകയാണ്, അതുമാത്രമേ ഇക്കാര്യത്തില്‍ കഴിയുകയുള്ളൂ എന്നു പറഞ്ഞു. ഇക്കാര്യം ഞങ്ങള്‍ നേരത്തേ തീരുമാനിച്ചതാണ് എന്നും തന്ത്രി വ്യക്തമാക്കിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
ശുദ്ധിക്രിയ നടത്തിയ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം കമ്മിഷണര്‍ എന്‍ വാസുവിനെ ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നു. കമ്മിഷണര്‍ ഇന്ന് രാവിലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തന്ത്രിയുടെ നടപടി തെറ്റാണെന്നും ബോര്‍ഡിനെ അറിയിക്കാതെയാണ് നട അടച്ചതെന്നും വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്.