Publish Date: Tue, 21 Aug 2018 (15:28 IST)
Updated Date: Tue, 21 Aug 2018 (16:20 IST)
പ്രളയക്കെടുതിയിൽ വെള്ളം മൂടിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഈമാസം 26ന് തുറക്കുമെന്ന് സിയാൽ അധികൃതർ. ഇതിനായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി വരികയാണെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. 250 കോടിയുടെ നഷ്ടമാണ് വിമാനത്താവളത്തിൽ കണക്കാക്കപ്പെട്ടിട്ടുള്ളത്.
വിമാനത്താവളത്തിൽ നിന്നും വെള്ളം പൂർണമായും ഇറങ്ങിയിട്ടുണ്ട്. ആഭ്യന്തര രാജ്യാന്തര ടെർമിനലുകളിലും ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലുമെല്ലാം വെള്ളം കയറിയിരുന്നു ഇവിടുങ്ങളിലെ ചെളി നീക്കം ചെയ്ത് അണുവിമുക്തമാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ് ഈ ജോലികൾക്കായി 200 പേരെ വിന്യസിച്ചിട്ടുണ്ട്.റൺവേയിൽ ചെറിയ തരത്തിലുള്ള തകരാറുകൾ സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നും രണ്ട് മില്ലുംഗ് യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്.
രണ്ട് കിലോമീറ്ററോളം മതിൽ തകർന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. മതിൽ പണിയുന്നതിനു സമയം എടുക്കും എന്നതിനാൽ ഇവിടങ്ങളിൽ ലോഹ ഷീറ്റുകൾ കൊണ്ട് മറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പൂർണ സുരക്ഷ ഉറപ്പാക്കുന്നതിനായി റൺവേയിലെ മുഴുവൻ ലൈറ്റുകളും അഴിച്ച് പരിശോധിക്കുമെന്നും സിയാൽ അധികൃതർ വ്യക്തമാക്കി.