Publish Date: Mon, 11 Feb 2019 (13:05 IST)
Updated Date: Mon, 11 Feb 2019 (13:07 IST)
ഡൽഹി: രാജ്യത്ത് സാമൂഹ്യ മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ കൂടുതൽ കർശനമാക്കുകയാണ്. വാട്ട്സ്‌ആപ്പിന് മേലാണ് കേന്ദ്രം ഇക്കാര്യത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നത്. നയത്തിൽ മാറ്റം വരുത്തുന്നതോടെ വാട്ട്‌സ്‌ആപ്പ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചേക്കും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഉപയോക്താക്കളുടെ സുരക്ഷക്കും സ്വകാര്യതക്കുമായി വാട്ട്സ്‌ആപ്പ് കോണ്ടുവന്ന സംവിധാനമാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ അതായത്. സന്ദേശം അയക്കുന്ന ആൾക്കും ലഭിക്കുന്ന ആൾക്കും മാത്രമേ സന്ദേശം കാണാനാകൂ. ഇതിനിടയിൽ എവിടെയും സന്ദേശം സ്റ്റോർ ചെയ്യപ്പെടുന്നില്ല. വാട്ട്സ്‌ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതുതന്നെയാണ്.
എന്നാൽ ഈ സംവിധാനം ഒഴിവാക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന ആവശ്യം. വാട്ട്സ്‌ആപ്പ് വഴി തെറ്റായ വാർത്തകളു പ്രചരിപ്പിക്കുന്നത് തടയണമെങ്കിൽ ഈ സംവിധാനം ഒഴിവാക്കണം എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം ഒഴിവാക്കിയാൽ വാട്ട്‌സ്‌ആപ്പ് മറ്റൊരു അപ്പായി മാറും എന്നാണ് വാട്ട്സ്‌ആപ്പ് കമ്മ്യൂണിക്കേഷൻ മേധാവി കാൾ വൂഗ് പറയുന്നത്.