Publish Date: Sat, 09 Feb 2019 (20:44 IST)
Updated Date: Sat, 09 Feb 2019 (20:58 IST)
ബാലരമയിലെ മായാവി എന്ന ചിത്രകഥയെക്കുറിച്ച് അറിയാത്തവരായി ഒരു മലയാളിയും ഉണ്ടാവില്ല. കാലങ്ങളായി കുട്ടികൾക്കിടയിലെ അവേശമാണ് മായാവിയും ലുട്ടാപ്പിയും, ഡാകിനിയും കുട്ടൂസനുമെല്ലാം എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചമുതൽ മായാവിയും ലുട്ടാപ്പിയുമെല്ലാമാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. കാരണം മറ്റൊന്നുമല്ല. മായാവിയിൽ പുതിയ ഒരു കഥാപാത്രംകൂടി എത്തിയിരിക്കുന്നു ഡിങ്കിനി.
ഡിങ്കിനിയുടെ വരവിനെ തുടർന്ന പല തരത്തിലുള്ള പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലാകെ ട്രോളുകളുടെ രൂപത്തിലും ഹാഷ്ടാഗുകളുടെ രൂപത്തിലും അലയടിക്കുന്നത്. ഓരോരുത്തരുടെയും ബാല്യകാല സ്മരണകളിൽ ബാലരമക്ക് പ്രധാന സ്ഥാനമാണുള്ളത് എന്നതിനാലാണിത്
ബാലരമ തങ്ങളുടെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തൊട്ടുപിന്നാലെ പേജിലേക്കെത്തിയത് ആയിരക്കണക്കിന് മെസേജുകളാണ്. എല്ലാവർക്കും അറിയേണ്ടത് കുഞ്ഞുവില്ലനായ ലുട്ടാപ്പിക്ക് എന്തു സംഭവിച്ചു എന്നുതന്നെ. വില്ലനാണെങ്കിലും ലുട്ടാപ്പിയെ ആളുകൾക്ക് വലിയ കാര്യമാണ്.
തൊട്ടുപിന്നാലെ ട്രോളുകളുടെ ഘോഷയാത്ര തന്നെ നടന്നു സോഷ്യൽ മീഡിയയിൽ. ലുട്ടാപ്പിക്കെന്തെങ്കിലും സംഭവിച്ചാൽ കേരളത്തിൽ ഹർത്താൽ നടത്തുമെന്ന് വരെ പലരും തമാശയായി പറഞ്ഞു. സേവ് ലുട്ടാപ്പി, ജസ്റ്റിസ് ഫോർ ലുട്ടാപ്പി എന്നീ ഹാഷ്ടാഗുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ കിടന്നു കറങ്ങുന്നത്. ലുട്ടാപ്പി കലിപ്പിലാണ് എന്ന് പറഞ്ഞ് ബാലരമ തന്നെ സ്വയം ട്രോളുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ലുട്ടാപ്പിയെ ഒരിക്കലും ഒഴിവാക്കില്ലെന്നും അടുത്ത അധ്യായങ്ങളിൽ ശക്തമായി തന്നെ ലുട്ടാപ്പി തിരികെ വരുമെന്നും ബാലരമ വ്യക്തമാകിയിട്ടുണ്ട്. അടുത്ത ലക്കത്തിൽ ലുട്ടാപ്പിയും ഡിങ്കിനിയുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങളും കാണാമെന്നും ബാലരമ പറയുന്നു