RCB vs GT: ക്യാപ്റ്റൻ ഫയറായി; ആർസിബിക്കു തുടർച്ചയായി രണ്ടാം ഫൈനൽ
നായകൻ രജത് പട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ആർസിബിക്കു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്
Publish Date: Wed, 27 May 2026 (09:40 IST)
Updated Date: Wed, 27 May 2026 (09:44 IST)
Royal Challengers Bengaluru
RCB vs GT: ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിനു തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎൽ ഫൈനലിൽ. ആർസിബിയുടെ തുടർച്ചയായ രണ്ടാം ഫൈനൽ ആണിത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 162 നു ഓൾഔട്ടായി.
നായകൻ രജത് പട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ആർസിബിക്കു കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 33 പന്തിൽ അഞ്ച് ഫോറും ഒൻപത് സിക്‌സും സഹിതം 93 റൺസുമായി പട്ടിദാർ പുറത്താകാതെ നിന്നു. 281.82 സ്‌ട്രൈക് റേറ്റിലാണ് പട്ടിദാറിന്റെ ഇന്നിങ്‌സ്. കളിയിലെ താരവും ആർസിബി നായകൻ തന്നെ. ക്രുണാൽ പാണ്ഡ്യ (28 പന്തിൽ 43), വിരാട് കോലി (25 പന്തിൽ 43), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ 30), ജിതേഷ് ശർമ (അഞ്ച് പുറത്താകാതെ 15) എന്നിവരും ആർസിബിക്കായി ബാറ്റിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ആർസിബി ബൗളർമാർ തുടക്കം മുതൽ പ്രതിരോധത്തിലാക്കി. ശുഭ്മാൻ ഗിൽ (ഏഴ് പന്തിൽ രണ്ട്), സായ് സുദർശൻ (ഒൻപത് പന്തിൽ 14) എന്നിവർ അതിവേഗം കൂടാരം കയറി. രാഹുൽ തെവാത്തിയ 43 പന്തിൽ 68 റൺസെടുത്തു പൊരുതി നോക്കി.
ആർസിബിക്കായി ജേക്കബ് ഡഫി നാല് ഓവറിൽ 39 വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, റാഷിക് സലാം ദാർ, ക്രുണാൽ പാണ്ഡ്യ എന്നിവർക്കു രണ്ട് വീതം വിക്കറ്റുകൾ. ജോഷ് ഹെയ്‌സൽവുഡിനു ഒരു വിക്കറ്റ്.