വവ്വാലുകളും നിപയും
ആയിരക്കണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തിൽ ഉള്ളത്
Publish Date: Fri, 12 Jun 2026 (11:40 IST)
Updated Date: Fri, 12 Jun 2026 (11:08 IST)
ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തിൽ ഉള്ളത്. പ്രധാനമായും പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ വൈറസ് പകരുന്നത്. വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും നിപ വൈറസ് എത്തിയെന്നാണ് കരുതപ്പെടുന്നത്. വവ്വാലുകളെ കൊന്നൊടുക്കിയാൽ നിപയെ പ്രതിരോധിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം. എന്നാൽ അങ്ങനെ ചെയ്താൽ നിപയേക്കാൾ അപകടകാരികളായ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റും ആരോഗ്യ വിദഗ്ധനുമായ ഡോ.സുൽഫി നൂഹു പറയുന്നത്.
ആയിരക്കണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തിൽ ഉള്ളത്. അതിനെ അടിച്ചോടിക്കാൻ ശ്രമിച്ചാൽ ആ വൈറസുകളെല്ലാം ചിതറിക്കപ്പെടും. പിന്നീട് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ വളരെ എളുപ്പമാണ്. വവ്വാലുകളെ ഇല്ലാതാക്കിയാൽ നിപയെ പ്രതിരോധിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതൊരു മണ്ടത്തരമാണ്. നിപയേക്കാൾ ഭീകരൻമാരായ വൈറസുകളെ അടക്കം സംവഹിക്കുന്നവരാണ് വവ്വാലുകളെന്നും ഡോ.സുൽഫി നൂഹു പറഞ്ഞു.
കേരളത്തിലെ പരിസ്ഥിതി വവ്വാലുകൾക്ക് ചേക്കേറാൻ ഇഷ്ടപ്പെട്ടതാണ്. അതുകൊണ്ട് തന്നെ മലയോര മേഖലകൾ അടക്കം വവ്വാലുകളുടെ ആവാസ കേന്ദ്രമാണ്. ഒരു സ്ഥലത്തെ വവ്വാലുകളെ കൊന്നൊടുക്കിയാൽ അതേ സ്ഥലത്ത് താമസിയാതെ തന്നെ വേറൊരു കൂട്ടം വവ്വാലുകൾ എത്തും. ഒരു രാത്രി കൊണ്ട് 80 കിലോമീറ്ററിൽ അധികം സഞ്ചരിക്കാൻ വവ്വാലുകൾക്ക് സാധിക്കും. അതുകൊണ്ട് വവ്വാലുകളെ ഇല്ലാതാക്കിയതുകൊണ്ട് നിപയ്ക്ക് അവസാനമാകില്ല.