Publish Date: Fri, 14 Sep 2018 (16:41 IST)
Updated Date: Fri, 14 Sep 2018 (16:42 IST)
പത്തൊൻപതാം വയസിൽ മറ്റു താരങ്ങൾക്കൊന്നും സ്വപ്നം കാണാനാവാത്ത നേട്ടമാണ് എംബാപ്പെ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. മൊണോക്കോയിലും പിഎസ്ജിയിലുമായി രണ്ടു ഫ്രഞ്ച് ലീഗ് കിരീടങ്ങൾ, ഒരു യൂറോപ്യൻ U19 കിരീടം, ഒരു ഫിഫ ലോകകപ്പ് എന്നിവയെല്ലാം ഇക്കാലയളവിൽ താരം സ്വന്തമാക്കി.
ലോകത്തിലെ വില കൂടിയ രണ്ടാമത്തെ ഫുട്ബോൾ താരമെന്ന നേട്ടവും എംബാപ്പെക്കു സ്വന്തം. പതിനെട്ടാം വയസിൽ പിഎസ്ജിയിലെത്തിയ താരത്തിനെ 2012ൽ തന്നെ സ്വന്തമാക്കാൻ ചെൽസിക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, അന്ന് എംബാപ്പെ അധ്വാനി അല്ലായിരുന്നുവെന്നും അതാണ് താരത്തെ ചെൽസി നഷ്ടപ്പെടുത്തിയതെന്നും മുൻ പരിശീലകൻ ഡാനിയൽ ബോഗ ഇപ്പോൾ വെളിപ്പെടുത്തി.
റയൽ മാഡ്രിഡായിരുന്നു എംബാപ്പെയുടെ സ്വപ്ന ക്ലബെങ്കിലും എല്ലാവർക്കും മുന്നേ ചെൽസിയിലാണ് എംബാപ്പെ ട്രയൽസിലെത്തിയത്. ട്രയൽസിനെത്തിയപ്പോൾ ബോണ്ടിയെന്ന ഫ്രാൻസിലെ കുഞ്ഞൻ ക്ലബിനു വേണ്ടി കളിച്ചിരുന്ന എംബാപ്പെ മികച്ച പ്രകടനം കാഴ്ച വെച്ചു. പക്ഷേ, കളിക്കളത്തിൽ അത്ര അധ്വാനി ആയിരുന്നില്ല.
ആദ്യ ട്രയൽസിൽ താരത്തിനു മികച്ച കഴിവുകളുണ്ടെന്നു ബോധ്യമായെങ്കിലും ഇക്കാരണം കൊണ്ട് രണ്ടാമതൊരു ട്രയൽ കൂടി നടത്താൻ തങ്ങൾ ക്ഷണിച്ചുവെന്നും എന്നാൽ അതു താരത്തിന്റെ മാതാവ് നിരസിച്ചതു കാരണമാണ് എംബാപ്പയെ അന്നു ചെൽസിക്കു സ്വന്തമാക്കാനാവാതെ പോയത്”. ബോഗെ പറയുന്നു.