Argentina vs England: ഇതാ അപൂർവ പോര് ! ദൈവത്തിന്റെ കൈയും ബെക്കാമിന്റെ റെഡ് കാർഡും ചരിത്രം
1986 ലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടിയത് ഇന്നും ചരിത്രമാണ്
Publish Date: Mon, 13 Jul 2026 (08:35 IST)
Updated Date: Mon, 13 Jul 2026 (08:56 IST)
Argentina vs England History
ലോകകപ്പ് ചരിത്രത്തിൽ വളരെ സ്‌പെഷ്യലായതും അപൂർവവുമായി മത്സരം, നിലവിലെ ചാംപ്യൻമാരായ അർജന്റീനയും മുൻ ചാംപ്യൻമാർ ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. അർജന്റീനയ്ക്കായി 2006 മുതൽ ലോകകപ്പ് കളിക്കുന്ന ലയണൽ മെസി ആദ്യമായാണ് ഇംഗ്ലണ്ടിനെതിരെ ഒരു രാജ്യാന്തര മത്സരം കളിക്കാൻ പോകുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അത് തന്നെയാണ് ഇംഗ്ലണ്ട് vs അർജന്റീന മത്സരത്തിന്റെ അപൂർവത.
1966 ലെ ലോകകപ്പ് മുതൽ ആരംഭിച്ചതാണ് അർജന്റീന vs ഇംഗ്ലണ്ട് 'വിവാദപ്പോര്'. അന്ന് അർജന്റൈൻ നായകൻ അന്റോണിയോ റാറ്റിൻ അകാരണമായി മത്സരത്തിനിടെ പുറത്താക്കപ്പെട്ടു. ഏറെ വിവാദമായ റഫറി തീരുമാനത്തിനെതിരെ ഗ്രൗണ്ടിൽ അർജന്റീന നായകൻ പ്രതിഷേധിക്കുകയും ഒടുവിൽ പൊലീസ് എത്തിയാണ് അദ്ദേഹത്തെ കൊണ്ടുപോയത്. അന്ന് ഇംഗ്ലണ്ടിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്.
1982 ൽ അർജന്റീനയുടെ തെക്കൻ തീരത്തെ ദ്വീപ് സമൂഹമായ ഫോക് ലാൻഡിന്റെ അധികാരത്തെ ചൊല്ലി ബ്രിട്ടനും അർജന്റീനയും തമ്മിൽ യുദ്ധം നടക്കുന്നു. അതിൽ അർജന്റീന പരാജയപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള വൈരം കളിക്കളത്തിലും ചൂടുപിടിക്കാൻ തുടങ്ങി.
1986 ലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടിയത് ഇന്നും ചരിത്രമാണ്. കാരണം ഈ മത്സരത്തിലാണ് അർജന്റൈൻ ഇതിഹാസം ഡീഗോ മറഡോണയുടെ 'ദൈവത്തിന്റെ കൈ'യും 'നൂറ്റാണ്ടിന്റെ ഗോളും' പിറക്കുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിനെ വീഴ്ത്തി സെമിയിലേക്ക് എത്തുകയും ആ ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു.
1998 ലെ ലോകകപ്പിൽ ഇംഗ്ലണ്ടും അർജന്റീനയും ഏറ്റുമുട്ടിയപ്പോഴും വിവാദത്തിനു കുറവുണ്ടായില്ല. അന്ന് അർജന്റീനയുടെ സിമിയോണി ഫൗൾ ചെയ്യപ്പെട്ടതായി അഭിനയിച്ചതിനെ തുടർന്ന് ഇംഗ്ലണ്ട് ഇതിഹാസതാരം ഡേവിഡ് ബെക്കാം റെഡ് കാർഡ് കണ്ട് മടങ്ങി. കളി അർജന്റീന ജയിച്ചു. ഇംഗ്ലണ്ട് ഇതിനു പകരംവീട്ടിയത് 2002 ലാണ്. അന്ന് ബെക്കാമിന്റെ തന്നെ പെനാൽറ്റി ഗോളിൽ 1-0 ത്തിനു ഇംഗ്ലണ്ട് ജയിച്ചുകയറി. അതിനുശേഷം ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടില്ല. 24 വർഷങ്ങൾക്കു ശേഷം അർജന്റീന vs ഇംഗ്ലണ്ട് മത്സരത്തിനു കിക്കോഫ് മുഴങ്ങുമ്പോൾ അത് ചൂടേറിയ ചർച്ചയാകാൻ ഇതിൽ കൂടുതൽ കാരണങ്ങൾ വേണോ?