Publish Date: Thu, 22 Nov 2018 (10:03 IST)
Updated Date: Thu, 22 Nov 2018 (10:04 IST)
ബംഗളൂരു: പതിനഞ്ചുകാരിയായ കൊച്ചുമകളെ വിവാഹം ചെയ്തയക്കുന്നത് തടഞ്ഞ എഴുപതുകാരനായ ഈശ്വരപ്പയെ മകനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ബംഗളുരുവിലെ കരേനഹള്ളിയിലാണ് സംഭവം ഉണ്ടായത്. മകൻ കുമാറും സുഹൃത്ത് സുബ്രഹ്മണ്യനും ചേർന്നാണ് കൊലപാതകം നടത്തിയത്.
പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം സുഹൃത്തായ സുബ്രഹ്മണ്യന്റെ മകനുമായി കുമാർ ഉറപ്പിച്ചിരുന്നു. ഇതിൽ ഈശ്വരപ്പ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും വിവാഹവുമായി ഇരുവരും മുന്നോട്ടുപോയതോടെ ഈശ്വരപ്പ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇതോടെ ചൈൽഡ് ലൈൻ അധികൃതർ എത്തി പെൺകുട്ടിയെ മോചിപ്പിക്കുകയും പെൺകുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
ഇതാണ് പ്രതികാരത്തിനിടയാക്കിയത്. ഇതെചൊല്ലി മൂവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഈശ്വരപ്പയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലു ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മകൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സുഹൃത്ത് സുബ്രഹ്മണ്യനെ ഇതുവരെ പിടികൂടാനായിട്ടില്ല.