Publish Date: Fri, 25 Mar 2022 (19:26 IST)
Updated Date: Fri, 25 Mar 2022 (19:28 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിക്കാൻ 2 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച് കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് നായകസ്ഥാനത്ത് നിന്നും എംഎസ് ധോനി പിന്മാറുന്നത്. സിഎസ്‌കെയുടെ വിശ്വസ്‌തനായ രവീന്ദ്ര ജഡേജയാകും ഇക്കുറി ഐപിഎല്ലിൽ ചെന്നൈയെ നയിക്കുന്നത്.
ചെന്നൈയുടെ നായകസ്ഥാനം ഏറ്റെടുക്കുമ്പോൾ കഴിഞ്ഞ സീസണിനേക്കാൾ ദുർബലരാണ് ചെന്നൈ. 14 കോടി മുടക്കി ടീം സ്വന്തമാക്കിയ ദീപക് ചഹാറിന് ഇത്തവണത്തെ സീസൺ മൊത്തം നഷ്ടമായേക്കും എന്നതാണ് ചെന്നൈയെ വലയ്‌ക്കുന്നത്. ചഹാറിന് പകരക്കാരനെ ടീമിന് കണ്ടെത്തേണ്ടതുണ്ട്. കഴിഞ്ഞ സീസണിൽ തിളങ്ങിയ ഇംഗ്ലണ്ട് ഓൾ റൗണ്ടർ മോയിൻ അലിയുടെ സേവനം ആദ്യ മത്സരങ്ങളിൽ ചെന്നൈയ്ക്ക് ലഭ്യമാവില്ല.
ഫഫ് ഡുപ്ലെസിസിന് പകരം ഓപ്പണറായി റോബിന്‍ ഉത്തപ്പ, ഡെവണ്‍ കോണ്‍വെ എന്നിവരിലാര് വേണമെന്നതും നിർണായകമാണ്. നായകനെന്ന നിലയിൽ മികച്ച പ്ലേയിങ് ഇലവനെ കണ്ടെത്തുക എന്നതാവും ഈ സീസണിൽ ജഡേജ നേരിടുന്ന പ്രധാനവെല്ലുവിളി.കഴിഞ്ഞ സീസണിൽ ചെന്നൈ വിജയങ്ങളിൽ നിർണായകമായ ഫാഫ് ഡുപ്ലെസിയ്ക്ക് പകരക്കാരനെ കണ്ടെത്തണം എന്നതും റുതു രാജ് ഗെയ്‌ക്ക്‌വാദിന്റെ ഫിറ്റ്‌നസിനെ പറ്റി ഉയരുന്ന ആശങ്കയും ചെന്നൈയ്ക്ക് തിരിച്ചടിയാണ്.
അതേസമയം കഴിഞ്ഞ 12 സീസണുകളിൽ 11 തവണ പ്ലേ ഓഫും 4 കിരീടങ്ങളും എന്ന ചെന്നൈ തന്നെ സെറ്റ് ചെയ്‌തു വെച്ചിരിക്കുന്ന നിലവാരത്തിന് താഴേക്ക് പോകുന്നതിൽ നിന്നും തടയണമെന്നതും ജഡെജയ്ക്ക് സമ്മർദ്ദം ഉയർത്തിയേക്കാം.