Publish Date: Fri, 18 Feb 2022 (14:41 IST)
Updated Date: Fri, 18 Feb 2022 (14:44 IST)
ലോകം ഒമിക്രോൺ വകഭേദത്തെ തുടർന്നുണ്ടായ മൂന്നാം കൊവിഡ് തരംഗത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് കടക്കവെ ഒമിക്രോണിന്റെ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. പല രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കൊറോണ വൈറസ് രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒമിക്രോണിന്റെ 4 വകഭേദങ്ങളെ ഞങ്ങൾ പിന്തുടരുകയും പഠിക്കുകയുമാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ലോകമാകെ ഡെൽറ്റാ വകഭേദത്തേക്കാൾ കൂടിയ തോതിലാണ് ഒമിക്രോൺ സാന്നിധ്യം.
ഇതിൽ ബിഎ.1 ആണു കൂടുതലും കാണുന്നത്. ബിഎ.2 സാന്നിധ്യവും വർധിക്കുകയാണ്. ബിഎ.2ന് കൂടുതൽ വ്യാപനശേഷിയുണ്ട്.. എത്രമാത്രം ശ്രദ്ധിക്കണം എന്നാണിതു കാണിക്കുന്നത്.– ഡബ്ല്യുഎച്ച്ഒയിലെ കോവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കെർക്കോവ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച്ച മാത്രം 75,000 കൊവിഡ് മരണങ്ങൾ ഉണ്ടായി എന്ന കുറിപ്പോടെയാണ് മരിയ വാൻ കെർക്കോവിന്റെ പ്രസ്താവനയുടെ വിഡിയോ ഡബ്ല്യുഎച്ച്ഒ ട്വിറ്ററിൽ പങ്കിട്ടത്. പൂർവസ്ഥിതിയിലേക്ക് മടങ്ങാനുള്ള ലോകരാജ്യങ്ങളുടെ ആഗ്രഹത്തെയും സമ്മർദ്ദത്തെയും തങ്ങൾ മനസിലാക്കുന്നുവെന്നും പക്ഷേ മഹമാരി പൂർണമായി മാറിയിട്ടില്ല എന്നത് കണക്കിലെടുക്കണമെന്നും ബ്ല്യുഎച്ച്ഒ ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യുട്ടീവ് ഡയറക്ടർ മൈക്ക് റയാൻ പറഞ്ഞു.