Publish Date: Sat, 22 Aug 2020 (11:01 IST)
Updated Date: Sat, 22 Aug 2020 (11:03 IST)
ഭാരതം എന്നല്ല ലോകമൊട്ടുക്കും തന്നെ വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ട്. ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം ഭാരതീയരില്‍ ജാതിമത വ്യത്യാസമില്ലാതെ, രൂഢമൂലമാണ്. വിഘനേശ്വരന് പല മൂര്‍ത്തി ഭേദങ്ങളുണ്ട്. വിനായകന്‍, ഗണേശന്‍, പിള്ളെയാര്‍, ഗജാനനന്‍, മൂഷികവാഹനന്‍, മോദകപ്രിയന്‍ തുടങ്ങി അനേകം നാമങ്ങളാല്‍ പൂജിതനാണ് വിനായകന്‍.
വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങോളും കൂടിയാണ് വിനായകനെ പൂജിക്കുന്നത്. പട്ടുകുടയും പലഹാരങ്ങളും ഭജനയും ആത്മാര്‍ത്ഥമായ ഭക്തിയും വിനായകന് സമര്‍പ്പിക്കുന്നു. വിഘ്നേശ്വരന് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ശര്‍ക്കര പൊങ്കല്‍, ഉണ്ണിയപ്പം, എല്ലാം നിവേദിക്കുന്നു.
കറുകമാല ചാര്‍ത്തി, പതിനാറ് ഉപചാരങ്ങള്‍ നല്‍കി, വിപുലമായി പൂജിക്കുന്നു. അതിന് ശേഷം ആഘോഷത്തോടെ വിനായക വിഗ്രഹത്തെ അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമ്മഞ്ജനം ചെയ്യുന്നു.
നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഭക്ത ജനങ്ങൾക്ക് മിതമായ തോതിൽ നിയന്ത്രണങ്ങളോടെ മാത്രമേ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നുള്ളു. എങ്കിലും എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും വിനായക ചതുർത്ഥി ആഘോഷിക്കുന്നു.