Publish Date: Tue, 23 Oct 2018 (11:40 IST)
Updated Date: Tue, 23 Oct 2018 (11:44 IST)
ശബരിമലയിലേക്ക് പോകാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കോഴിക്കോട് സ്വദേശിനി സൂര്യ ദേവാർച്ചന. മാലയിട്ട് വ്രതമെടുത്തിരിക്കുന്ന ഒരു അയ്യപ്പ ഭക്തയാണ് താനെന്നും അപ്പോൾ ശബരിമലയിലേക്ക് പോകുമോയെന്ന് ചോദ്യത്തിന് പ്രസക്തിയില്ലെന്നും സൂര്യ ദേവാർച്ചന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘വിശ്വാസി എന്ന നിലയ്ക്ക് ശബരിമല ചവിട്ടി സന്നിദ്ധാനത്ത് എത്തി അയ്യപ്പനെ കാണാനുള്ള ഭരണഘടനാപരമായ അവകാശം എനിക്കുണ്ട്. അത് എന്റെ മൗലികാവകാശമാണ്. പരമോന്നത നീതിന്യായപീഠം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അതനുവദിച്ച് തന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ വിശ്വാസപരമായ എന്റെ അവകാശത്തെ എനിക്ക് അനുഭവിക്കനുള്ള അവസരം ഞാന്‍ വിനിയോഗിക്കാനാണ് ശബരിമല യാത്ര. അഥവാ എന്റെ വിശ്വാസം എനിക്ക് സംരക്ഷിച്ച് കിട്ടണം‘.
‘എത്ര വൃത്തികെട്ട നിലയിലാണ് ഇവര്‍ അയ്യപ്പനെ ചിത്രീകരിക്കുന്നത്? എത്ര ദുര്‍ബലനായ മൂര്‍ത്തിയായാണ്, എത്ര നിസ്സഹായനായ മൂര്‍ത്തിയായാണ് ഇവര്‍ ലോകത്തിനുമുമ്പാകെ അയ്യപ്പനെ ചിത്രീകരിക്കുന്നത്? അയ്യപ്പനെ മോശമായി ചിത്രീകരിക്കുന്ന ഇവര്‍ അല്ലേ സത്യത്തില്‍ ഹുന്ദുമതവിരുദ്ധര്‍? ഇവരല്ലെ അയ്യപ്പവിരുദ്ധര്‍? ആത്മീയമായി വൃതമനുഷ്ഠിത്ത് തനിക്കു മുമ്പില്‍ എത്തുന്ന ഭക്തകളായ മാളികപ്പുറത്തമ്മമാരെ കണ്ട് ബ്രഹ്മചര്യം നഷ്ടമാകുമോ എന്ന് ഭയക്കുന്ന അയ്യപ്പനോ? അതേതയ്യപ്പന്‍?- എന്ന് സൂര്യ ചോദിക്കുന്നു.