Publish Date: Wed, 03 Oct 2018 (10:32 IST)
Updated Date: Wed, 03 Oct 2018 (10:33 IST)
ഒരാഴ്ച്ചയായി ആശുപത്രിയിലായിരുന്നു പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറുടെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളും. ബാലുവിന് അപകടം ഉണ്ടായതു മുതൽ അവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിൽ നിലയുറപ്പിച്ചു. ചികിത്സയിലായിരുന്ന ബാലു ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.
ഒരാഴ്ച്ചയോളം കൂടെയുണ്ടായിരുന്ന ബാലഭാസ്‌കറുടെ സുഹൃത്തുക്കള്‍ക്ക് അല്‍പം ആശ്വാസമായത് കഴിഞ്ഞ ദിവസമായിരുന്നു. കഴിഞ്ഞ ദിവസമാണ് ബാലു ഏവര്‍ക്കും പ്രതീക്ഷ നല്‍കിയത്. എന്നാൽ, ആ പ്രതീക്ഷ ഒരു ദിവസത്തേക്ക് മാത്രമായിരുന്നു. അണയും മുൻപുള്ള ആളിക്കത്തൽ മാത്രമായിരുന്നു അതെന്ന് ബന്ധുക്കൾ മനസ്സിലാക്കിയത് ഇന്നലെയാണ്.
ബോധം തെളിഞ്ഞപ്പോള്‍ ബാലു സുഹൃത്ത് സ്റ്റീഫന്‍ ദേവസിയുമായി 20 മിനിറ്റോളം സംസാരിച്ചിരുന്നു. ഇക്കാര്യം സ്റ്റീഫന്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. തിരിച്ച് സ്‌റ്റേജിലേക്ക് വരണ്ടേ എന്നൊക്കെ ചോദിച്ചപ്പോള്‍ ബാലു വേണമെന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ, ഒരു രാത്രി കണ്ണടച്ച് തുറന്നപ്പോഴേക്കും ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി ലക്ഷ്മിയെ തനിച്ചാക്കി ബാലു യാത്രയായി.