Publish Date: Sat, 02 Jun 2018 (14:38 IST)
Updated Date: Sat, 02 Jun 2018 (15:21 IST)
കോഴിക്കോട്: നിപ്പ വൈറസ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് ജൂണ് 12 ലേക്ക് നീട്ടി. ജില്ലയിൽ ജുൺ ആറിന് വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ നിപ്പയുടേ രണ്ടാം ഘട്ടം ആരംഭിച്ച സാഹചര്യത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടിയത്.
നിപ്പയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ ജൂൺ നാലിന് തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേരുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.
നിപ്പ ബാധിച്ച രണ്ടുപേറുടെ നില മെച്ചപ്പെട്ട് വരുന്നത് പ്രത്യാശ പകരുന്നതാണ്. പരിശോധിച്ച 175 സാമ്പിളുകളിൽ നെഗറ്റിവ് ഫലമാണെന്നും 18 ഫലം മാത്രമാണ് പോസിറ്റിവ് എന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധക്കെതിരെ ആരോഗ്യ പ്രവർത്തകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം നിപ്പക്കായി ഓസ്ട്രേലിയയിൽ നിന്നും പുതിയ മരുന്നുകൾ എത്തിച്ചു. ഐസിഎംആറിൽനിന്നുള്ള വിദഗ്ധർ എത്തിയ ശേഷം മാത്രമേ മരുന്ന് നൽകി തുടങ്ങു എന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.