ലക്ഷ്‌മി കണ്ണ് തുറന്നു; അന്വേഷിക്കുന്നത് ബാലുവിനേയും മകളേയും
ലക്ഷ്‌മി കണ്ണ് തുറന്നു; അന്വേഷിക്കുന്നത് ബാലുവിനേയും മകളേയും
Publish Date: Fri, 05 Oct 2018 (12:48 IST)
Updated Date: Fri, 05 Oct 2018 (12:49 IST)
വയലിനിസ്‌റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കർ വിടപറഞ്ഞത് കേരളക്കരയെ മുഴുവൻ കണ്ണീരിലാഴ്‌ത്തിക്കൊണ്ടായിരുന്നു. ജനിക്കുട്ടിക്ക് കൂട്ടായി അച്ഛൻ ബാലഭാസ്‌ക്കറും പോയതെന്ന് പറഞ്ഞാണ് പലരും ആ വിയോഗത്തെക്കുറിച്ചോർത്ത് ആശ്വസിക്കുന്നത്.
ലക്ഷ്‌മിയെക്കുറിച്ചോർത്തായിരുന്നു എല്ലാവർക്കും ആവലാതികൾ. പ്രിയതമന്റേയും മകളുടേയും വിയോഗം അറിയാതെ ലക്ഷ്‌മി ഇപ്പോഴും ആശുപത്രി കിടക്കയിൽ തന്നെയാണ്. ഇടയ്ക്കിടെ ബോധം വരുമ്പോള്‍ ഇരുവരേയും ലക്ഷ്മി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷ്മി ഉറക്കമുണരുമ്പോള്‍ എങ്ങനെയാവും ഈ വാര്‍ത്ത അവരെ അറിയിക്കുകയെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കൾ.
ഇപ്പോള്‍ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം അവര്‍ ഇപ്പോഴും തീവ്രപരിചണ വിഭാഗത്തില്‍ തുടരുകയാണ്. ചികിത്സയില്‍ കഴിയുന്നതിനാല്‍ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ആശുപത്രി അധികൃതര്‍ തന്നെ ബന്ധുക്കളോട് പറഞ്ഞതായാണ് വിവരം.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതു മടങ്ങുമ്പോഴായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. പക്ഷേ ആ അപകടം ആ കുടുംബത്തെ ഇത്രയും വലിയ ദുരന്തത്തില്‍ എത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ല.