Publish Date: Thu, 04 Oct 2018 (09:27 IST)
Updated Date: Thu, 04 Oct 2018 (09:32 IST)
സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. കാസ്റ്റിംഗ് കൌച്ചിനെ കുറിച്ച് അടുത്തിടെ നിരവധി നടിമാർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി കെപിഎസി ലളിത. കേരളകൗമുദി ഫ്ളാഷിനോടാണ് അവര്‍ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.
കാസ്റ്റിംഗ് കൌച്ച് ഇപ്പോൾ മാത്രമല്ല പണ്ടും നിലനിന്നിരുന്നു. ഇത് പല നടിമാരും പറഞ്ഞ കാര്യവുമാണ്. അന്നൊക്കെ തുറന്ന് പറയാന്‍ പോലും സാഹചര്യമില്ലാതെ എല്ലാം ഉള്ളിലൊതുക്കി കഴിയേണ്ട അവസ്ഥായായിരുന്നെന്നും നടി പറയുന്നു.
മലയാള സിനിമ കണ്ട ഹാസ്യസാമ്രാട്ടാണ് അടൂര്‍ ഭാസി. അടൂര്‍ ഭാസിയെ കുറിച്ചാണ് കെപിഎസി ലളിത കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ് ഭാസിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നതെന്ന് ലളിത പറയുന്നു.
ഒരിക്കല്‍ വീട്ടിലെത്തി ധാരാളം മദ്യം കുടിക്കാന്‍ തുടങ്ങി. കുടിച്ച് വശം കെട്ട് വീട്ടിലിരുന്ന ഭാസിയെ ബഹദൂറാണ് വന്ന് കൂട്ടികൊണ്ട് പോയതെന്ന് ലളിത പറയുന്നു. എന്നാല്‍ അതിന് ശേഷവും തന്നെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. പലതവണ ഇത്തരത്തിൽ അദ്ദേഹം ശ്രമിച്ചിരുന്നു.
ഭാസി അണ്ണന് വഴങ്ങാത്തതിന്‍റെ പേരില്‍ തനിക്ക് പല സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. ഭാസി അണ്ണനെതിരെ എന്തെങ്കിലും ചെയ്യാനോ എന്തെങ്കിലും പറയാനോ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല. ശല്യം സഹിക്കാതായപ്പോൾ താന്‍ പരാതിയുമായി സിനിമാ സംഘടനയായ സിനിമാ പരിഷത്തിനെ സമീപിച്ചു.
എന്നാല്‍ അടൂര്‍ ഭാസിക്കെതിരെ പരാതി നല്‍കാന്‍ താന്‍ ആരാണെന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായ ഉമ്മര്‍ ഭയപ്പെടുത്തുകയായിരുന്നുവെന്ന് ലളിത പറഞ്ഞു. നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ഈ സ്ഥാനത്ത് ഇരിക്കാന്‍ എന്ന് ഉമ്മറിനോട് തിരിച്ചു ചോദിച്ച് താന്‍ ഇറങ്ങി പോകുകയായിരുന്നുവെന്നും ലളിത പറഞ്ഞു. സമാനമായ സംഭവം തന്നെയാണ് ഇപ്പോഴും മലയാള സിനിമയിൽ നടന്നുകൊണ്ടിരിക്കുന്നത്.