Publish Date: Mon, 28 May 2018 (10:21 IST)
Updated Date: Mon, 28 May 2018 (10:22 IST)
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ മന്നാനത്ത് വധുവിന്റെ വീട്ടുകാർ അർധരാത്രി വീട്ടിൽ കയറി തട്ടിക്കൊണ്ട് പോയ നവവരൻ മരിച്ച നിലയിൽ. കുമരനെല്ലൂർ സ്വദേശി കെവിൻ ജോസഫിനെ തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്ന് മരിച്ച കണ്ടെത്തി. കൊലപ്പെടുത്തി ഉപേക്ഷിച്ചതായാണ് പൊലീസിന്റെ നിഗമനം.
ഇന്നലെയാണ് കെവിനെ വധുവിന്റെ സഹോദരൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോയത്. കെവിന്റെ സുഹൃത്തിനേയും തട്ടിക്കൊണ്ടുപോയിരുന്നെങ്കിലും ഇയാളെ മർദ്ദിച്ച ശേഷം വിട്ടയക്കുകയായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചതിനാലാണ് തന്റെ ഭർത്താവിനെ കടത്തിക്കൊണ്ടുപോയത് എന്നും ഇതിനു പിന്നിൽ തന്റെ സഹോദരനാണെന്നും യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്ന് കെവിന്റെ ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് ഐ ജി അറിയിച്ചു. കെവിന്റെ ശരീരത്ത് മുറിവേറ്റ പാടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഇഷാനാണ് പൊലീസ് പിടിയിലായത്. വധു കൊല്ലം തെന്മല ഒറ്റക്കൽ സാനുഭവനിൽ നീനു ചാക്കോ(20)യുടെ പരാതിയിൽ സഹോദരൻ ഷാനു ചാക്കോ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെയാണ് പത്തംഗ സായുധസംഘം വീടാക്രമിച്ചു കെവിനെ തട്ടിക്കൊണ്ടുപോയത്. നീനുവും കെവിനും തമ്മിൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താൻ ബന്ധുക്കൾ ഉറപ്പിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു.
അതേസമയം, നീനുവിന്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്ഐയ്ക്കെതിരെ അന്വേഷണം നടത്തും. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഡി ജി പി ലോൿനാഥ് ബെഹ്‌റ അറിയിച്ചു.