ഹനാനെതിരായ അധിക്ഷേപം; നൂറുദ്ദീൻ ഷെയ്ഖ് അറസ്റ്റിൽ, കൂടുതൽ പേർക്കെതിരെ അന്വേഷണം
ഹനാനെ അധിക്ഷേപിച്ചവരെല്ലാം കുടുങ്ങും
Publish Date: Sat, 28 Jul 2018 (09:01 IST)
Updated Date: Sat, 28 Jul 2018 (09:03 IST)
ഉപജീവനത്തിനുവേണ്ടി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന ഹനാൻ എന്ന വിദ്യാർത്ഥിനിയെ സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹനാൻ ഒരു നുണയാണെന്നും നാടകമാണെന്നുമുള്ള രീതിയിൽ ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖാണ് അറസ്റ്റിലായത്.
അതേസമയം, ഹനാനെ അധിക്ഷേപിച്ച കൂടുതൽ പേരെ പൊലീസ് കണ്ടെത്തി. കൂടുതൽ പേരിലേക്ക് അന്വേഷണം തിരിച്ചിരിക്കുകയാണ്. ഹനാനെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ വഴിയായിരുന്നു നൂറുദ്ദീന്‍ അധിക്ഷേപിച്ചത്. ഇയാളുടെ വാക്കുകൾ വിശ്വസിച്ച് മറ്റുള്ളവരും ഹനാനെതിരെ രംഗത്തെത്തുകയായിരുന്നു.
ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.
തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കുന്നതും രോഗിയായ തന്റെ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിക്കുന്നതും. ഇക്കാര്യം വാർത്തയായതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചായിരുന്നു നൂറുദ്ദിൻ വീഡിയോ ഇട്ടത്.
ഹനാനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഡിജിപിക്കും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു വയനാട് സ്വദേശിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.
വിദ്യാർഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലും പരിശോധന തുടങ്ങി.