Publish Date: Sat, 29 Sep 2018 (15:59 IST)
Updated Date: Sat, 29 Sep 2018 (16:00 IST)
ഭർത്താവിനേയും പത്ത് വയസ്സുകാരൻ മകനേയും ഉപേക്ഷിച്ച് പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയ അധ്യാപികയെ പൊലീസ് പിടികൂടി. ആലപ്പുഴ തണ്ണീർമുക്കത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ചെന്നൈയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
അധ്യാപികയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ ചെന്നൈയിലെത്തിയെന്ന് വ്യക്തമായത്. തണ്ണീർമുക്കത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയും ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ് ഒന്നിച്ച് നാടുവിട്ടത്.
ഭർത്താവുമായി അകന്ന് കഴിയുകയാണ് നാൽപ്പത്തിയൊന്നുകാരിയായ അധ്യാപിക. ഇവർക്ക് പത്ത് വയസുള്ള ഒരു മകനുമുണ്ട്. മകൻ ഭർത്താവിനൊപ്പമാണ് കഴിയുന്നത്. പഠിപ്പിക്കുന്ന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായി ഇവർ അടുപ്പത്തിലാവുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ഇരുവരും നാടു വിടുകയായിരുന്നു.
ചെന്നൈയിലെത്തിയ ഇരുവരും ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. ഒരുമിച്ച് താമസിക്കാനായി വാടകയ്ക്ക് വീടെടുക്കാൻ ശ്രമം നടത്തി. ഇതിനായി നാൽപ്പതിനായിരം രൂപ അഡ്വാൻസ് നൽകിയതായി പോലീസ് പറഞ്ഞു.
ചെന്നൈയിൽ നിന്നും പുതിയ സിം കാർഡ് വാങ്ങി ഫോണിൽ ഇട്ട് ഉപയോഗിച്ചതോടെയാണ് അധ്യാപിക കുടുങ്ങുന്നത്.
അധ്യാപികയെ കോടതിയിലെത്തിച്ച് റിമാന്ഡ് ചെയ്തു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. വിദ്യാർത്ഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി രക്ഷിതാക്കൾക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.