Publish Date: Mon, 22 Nov 2021 (16:06 IST)
Updated Date: Mon, 22 Nov 2021 (16:08 IST)
വിപണിയിൽ കരടികൾ പിടിമുറുക്കിയതോടെ സെൻസെക്‌സ് 58,500ന് താഴെ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 17,500ന് താഴെയുമെത്തി.ദിനവ്യാപാരത്തിനിടെ 1,500 ഓളം പോയന്റ് തകർന്നടിഞ്ഞ സെൻസെക്‌സ് ഒടുവിൽ 1,170.12 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. നിഫ്റ്റിയാകട്ടെ 348.30 പോയന്റും നഷ്ടംനേരിട്ടു.
റിയാൽറ്റി,ഹെൽത്ത് കെയർ,ഓട്ടോ, യിൽ ആൻഡ് ഗ്യാസ്, പൊതുമേഖല ബാങ്ക് സൂചികകൾ 2-4ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപിനും സ്‌മോൾ ക്യാപിനും 2-3ശതമാനം നഷ്ടമായി. എല്ലാ സെക്‌ടറുകളിലും കനത്ത വില്പന സമ്മർദ്ദമാണ് നേരിട്ടത്.
ആഗോള വിപണികളിലെ ദുർബല സാഹചര്യമാണ് രാജ്യത്തും പ്രതിഫലിച്ചത്. എല്ലാ സെക്ടറുകളിലെ ഓഹരികളും കനത്ത വില്പന സമ്മർദംനേരിട്ടു. യൂറോപ്പിലെ കൊവിഡ് ഭീഷണിയും വിപണിയിൽ പ്രതിഫലിച്ചു. സൗദി ആരാംകോയുമായുള്ള 1,11,761 കോടി രൂപ(15 ബില്യണ്‍ ഡോളര്‍)യുടെ ഓഹരി വില്പനയുമായി ബന്ധപ്പെട്ട് പുനർമൂല്യനിർണയം നടത്താനുള്ള തീരുമാനം പുറത്തുവന്നതോടെ റിലയൻസ് ഇൻഡസ്‌ട്രീസ് നാലുശതമാനത്തിന്റെ ഇടിവ് നേരിട്ടു.
ആഗോളതലത്തിലെ പണപ്പെരുപ്പ ഭീഷണി വരുംദിവസങ്ങളിലും വിപണികളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 2022ന്റെ രണ്ടാം പാദത്തിൽ യുഎസ് ഫെഡ് റസർവ് നിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളും വിപണിയിൽ പ്രതിഫലിച്ചേക്കാം.