പൊലീസിനെ ആക്രമിച്ചത് കൊണ്ടാണ് വെടിവെച്ചത്; തൂത്തുക്കുടിയിലെ പൊലീസ് നരനായാട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തൂത്തുക്കുടിയിലെ പൊലീസിന്റെ നരനായാട്ട്; വെടിവെയ്പ്പ് സ്വാഭാവികമെന്ന് തമിഴ്നാട് മുഖ്യമന്ത്രി
Publish Date: Fri, 25 May 2018 (08:27 IST)
Updated Date: Fri, 25 May 2018 (08:29 IST)
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിനെ ന്യായീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. 13 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത് സ്വാഭാവിക നടപടി മാത്രമാണെന്ന് പളനിസ്വാമി ട്വീറ്റ് ചെയ്തു.
സാമൂഹ്യ വിരുദ്ധർ സമരത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിതെറ്റിച്ചുവെന്നും ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ സമരത്തില്‍ കയറ്റിക്കൂടി പോലീസിനെ ആക്രമിച്ചതിന്റെ ഫലമായാണ് വെടിവയ്പ്പ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ആൾക്കാരെ തിരഞ്ഞുപിടിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാകുന്നു.
കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ചു വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
സാധാരണ ഗതിയില്‍ നിയന്ത്രണാതീതമായ സംഭവികാസങ്ങളുണ്ടായാല്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കും. എന്നാല്‍ പൊലീസുകാര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തില്ല. പകരം വാഹനങ്ങള്‍ക്ക് മുകളില്‍ കയറി നിന്ന് സമരക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ കാണാം.