Publish Date: Mon, 05 Jul 2021 (15:12 IST)
Updated Date: Mon, 05 Jul 2021 (15:16 IST)
ഭീമ കോറേഗാവ് കേസിൽ വിചാരണ കാത്തുകഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു. 84 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് നിയാഴ്ച രാത്രി അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ബാന്ദ്ര ഹോളി ഫാമിലിയിലായിരുന്നു അന്ത്യം.
തലോജ സെന്‍ട്രല്‍ ജയിലിലായിരുന്ന 84-കാരനായ സ്റ്റാന്‍ സ്വാമിയെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് മേയ് 28നാണ് രണ്ടാഴ്‌ച്ച ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സ പൂർത്തിയാക്കത്തത് കാരണം ജൂലായ് ആറുവരെ ആശുപത്രിയില്‍ കഴിയാന്‍ ജസ്റ്റിസ് എസ്.എസ്. ഷിന്‍ഡെയുടെയും എന്‍.ജെ. ജമാദാറിന്റെയും ബെഞ്ച് സ്വാമിക്ക് അനുമതി നൽകിയിരുന്നു.
ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘർഷങ്ങളുമായും ഇതിന് മുൻപായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോവാദി സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്‌തത്.