ഭരണഘടനാ ഭേദഗതി ബില്ലുകൾ: തൃണമൂൽ വിമതർക്കിടയിൽ തർക്കം, ഡിഎംകെയെ ഒപ്പം നിർത്താൻ നീക്കവുമായി ബിജെപി
വോട്ടെടുപ്പില്‍ നിന്ന് ഡിഎംകെ വിട്ടുനില്‍ക്കുകയോ ഇറങ്ങിപോവുകയോ ചെയ്താല്‍ സഭയിലെ അംഗബലം 518 ആകും
Publish Date: Thu, 06 Aug 2026 (10:36 IST)
Updated Date: Thu, 06 Aug 2026 (10:39 IST)
മണ്ഡലപുനര്‍നിര്‍ണയ, വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ തകൃതിയാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായി ഓഗസ്റ്റ് 16 മുതല്‍ 18 വരെയോ 17ന് മാത്രമായോ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.
വനിതാ സംവരണ ഭേദഗതിയുടെ ഭാഗമായി ലോകസഭയിലെ അംഗബലം 850 ആക്കി ഉയര്‍ത്താനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതാണ് ബിജെപിയുടെ പ്രധാന അജണ്ട. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ആം ആദ്മി പാര്‍ട്ടികളില്‍ നിന്ന് എം പിമാരെ കൂട്ടമായി വലവീശി പിടിച്ചെങ്കിലും ബില്‍ പാസാക്കുന്നത് എന്‍ഡിഎയ്ക്ക് ഇപ്പോഴും എളുപ്പമല്ല. ഏപ്രിലില്‍ ഇതിനായുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് എം പിമാരെ കൂട്ടമായി ബിജെപി പ്രതിപക്ഷത്തില്‍ നിന്നും അകറ്റിയത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് നീക്കങ്ങള്‍ക്ക് നേരിട്ട് ചുക്കാന്‍ പിടിക്കുന്നത്. നിലവില്‍ സിജെപി പ്രക്ഷോഭത്തിലേറ്റ തിരിച്ചടി മറികടക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ലോകസഭയില്‍ 540 എം പിമാര്‍ ഹാജരായി വോട്ട് ചെയ്താല്‍ മൂന്നില്‍ 2 ഭൂരിപക്ഷമായ 360 അംഗങ്ങളുടെ പിന്തുണയാണ് ബില്‍ പാസാകാനായി വേണ്ടത്. നിലവില്‍ 324 അംഗങ്ങളുടെ പിന്തുണയാണ് എന്‍ഡിഎയ്ക്കുള്ളത്. 360 എന്ന സംഖ്യ തികയ്ക്കാനായി ഡിഎംകെയുടെ വോട്ടുകള്‍ ഉറപ്പാക്കാനുള്ള നീക്കമാണ് എന്‍ഡിഎ നടത്തുന്നത്. ഡിഎംകെ ഒപ്പം ചേര്‍ന്നാലും 346 എം പിമാരുടെ പിന്തുണയാകും എന്‍ഡിഎയ്ക്ക് ഉണ്ടാവുക.
244 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. 164 എം പിമാരുടെ പിന്തുണയാണ് ഇവിടെ ആവശ്യമായുള്ളത്. നിലവില്‍ 154 പേരുടെ പിന്തുണ എന്‍ഡിഎയ്ക്കുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ 4 പേരുടെ പിന്തുണയും ലഭിച്ചേക്കും. പിന്നെയും 6 പേരുടെ പിന്തുണ കൂടി ആവശ്യമാണ്. ഇത് പണമൊഴുക്കിയും അല്ലാതെയും എന്‍ഡിഎ സ്വന്തമാക്കും.
നിലവില്‍ ഇന്ത്യസഖ്യത്തില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞാണ് ഡിഎംകെ നില്‍ക്കുന്നത്. വോട്ടെടുപ്പില്‍ നിന്ന് ഡിഎംകെ വിട്ടുനില്‍ക്കുകയോ ഇറങ്ങിപോവുകയോ ചെയ്താല്‍ സഭയിലെ അംഗബലം 518 ആകും. അങ്ങനെയങ്കില്‍ 345 ആകും ഭൂരിപക്ഷത്തിനായി വേണ്ടി വരുക. അതിനാല്‍ തന്നെ ഡിഎംകെയെ ഒപ്പം നിര്‍ത്താനാണ് എന്‍ഡിഎ ശ്രമം. ഇതിനിടെയാണ് തലവേദനയായി തൃണമൂല്‍ കോണ്‍ഗ്രസ് വിമത ക്യാമ്പിലെ ഭിന്നത വന്നിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.
....
കൂടുതല്‍ വായിക്കുക