Publish Date: Sat, 20 Oct 2018 (14:19 IST)
Updated Date: Sat, 20 Oct 2018 (14:22 IST)
ഭോപ്പാല്‍: വിറകു ശേഖരിക്കുന്നതിനായി കാട്ടിൽ പോയ 72കാരൻ കുരങ്ങുകളുടെ കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഭാഗ്പട്ട് ജില്ലയില്‍ തിക്രി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ധര്‍മ്മപാല്‍ സിങ്ങിനെയാണ് വാനരസംഘം കൂട്ടത്തോടെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്.
വിറകു ശേഖരിക്കാനാണ് ധർമ്മപാൽ സിങ് കാട്ടിലേക്ക് പോയത്. ഇതിനിടെ മരത്തിനു മുകളിലിലിരുന്ന് കുരങ്ങുകൾ കൂട്ടത്തോടെ കല്ലെറിഞ്ഞ് വൃദ്ധനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കുരങ്ങുകൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ധർമ്മപാലിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു.
എന്നാൽ അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വാനരസംഘത്തിനെതിരെ കേസെടുത്താൽ പരിഹാസപാത്രമാവുക മാത്രമാണ് സംഭവിക്കുക എന്ന് പൊലീസ് ഓഫീസര്‍ ചിത്വന്‍ സിങ് പറഞ്ഞു. എങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം കുരങ്ങുകളുടെ ആക്രമണത്തെകുറിച്ച് കേസ് ഡയറിയിൽ എഴുതിച്ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി.