Publish Date: Mon, 15 Oct 2018 (16:45 IST)
Updated Date: Mon, 15 Oct 2018 (16:53 IST)
ഡൽഹി: താൻ ലൈംഗിക പീഡനത്തിനിരയാക്കിയതായി മി ടു ക്യാംപെയിനിലൂടെ വെളിപ്പെടുത്തിയ മാധ്യമ പ്രവർത്തക പ്രിയ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബർ മാനനഷ്ടക്കേസ് നൽകി. പാട്യാല കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തന്നെ മേലുദ്യോഗസ്ഥൻ ലൈംഗിക പീഡനത്തിനിരയാക്കി എന്ന് 2017ൽ വോഗ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ പ്രിയ രമണി വെളിപ്പെടുത്തിയിരുന്നെങ്കിലും അന്ന് മേലുദ്യോഗസ്ഥന്റെ പേര് വെളിപ്പെടൂത്തിയിരുന്നില്ല. എന്നാൽ മീ ടു ക്യാംപെയിനിലൂടെ തന്നെ പീഡനത്തിനിരയാക്കിയത് എം ജെ അക്ബർ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു.
ഇതോടെ മാധ്യമ പ്രവർത്തകർ ഉൾപ്പടെ നിരവധി സ്ത്രീകൾ എം ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവരികയായിരുന്നു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ആരോപണത്തെ നിയമപരമായി നേരിടാനാണ് എം ജെ അക്ബറിന്റെ തീരുമാനം.