കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം; സുഷമ സ്വരാജ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും
കുല്‍ഭൂഷണ്‍ യാദവിന്റെ കുടുംബത്തെ പാക്കിസ്താന്‍ അപമാനിച്ച സംഭവം; സുഷമ സ്വരാജ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും
Publish Date: Thu, 28 Dec 2017 (09:37 IST)
Updated Date: Thu, 28 Dec 2017 (09:39 IST)
കുൽഭൂഷണ്‍ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ സുഷമാ സ്വരാജ പാര്‍ലമെന്റിന്റെ ഇന്ന് ഇരുസഭകളിലും പ്രസ്താവന നടത്തും. ഇന്നലെ സഭ സമ്മേളിച്ചപ്പോള്‍ ജാദവിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ അപമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പാക് വിരുദ്ധ മുദ്രാവാക്യവും വിളിച്ചു. ശാന്തരാവാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇന്ന് വിശദീകരണം നടത്തുമെന്ന് മന്ത്രി സുഷമ സ്വരാജ് അറിയിക്കുകയായിരുന്നു.
കുൽഭൂഷൻ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത് വന്നിരുന്നു. കുൽഭൂഷൻ ജാദവ് വിഷയത്തിൽ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്നും യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും സ്വാമി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാൻ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകൾ തിരികെ ലഭിച്ചതുമില്ല.