ബന്ധുനിയമനങ്ങളില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്‌തി; ഉടന്‍ തെറ്റ് തിരുത്തണമെന്ന് സംസ്ഥാന ഘടകത്തിനും മുഖ്യമന്ത്രിക്കും പിബി നിര്‍ദേശം
ജയരാജന്റെ ബന്ധുസ്‌നേഹത്തില്‍ ആഞ്ഞടിച്ച് കേന്ദ്രനേതൃത്വം; ഉടന്‍ തെറ്റ് തിരുത്തണമെന്ന് പിബി നിര്‍ദേശം
Publish Date: Mon, 10 Oct 2016 (20:18 IST)
Updated Date: Mon, 10 Oct 2016 (20:20 IST)
വ്യവസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുസ്‌നേഹം ഇടതുചേരിയെ സമ്മര്‍ദ്ദത്തിലാക്കിയതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. നിലവില്‍ ഉയരുന്ന വിവാദം ഉടന്‍ അവസാനിപ്പിക്കണം. സംസ്ഥാന ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹരിക്കണമെന്നും അവയ്‌ലബിള്‍ പിബി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങളില്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചത് വിവാദമായിരിക്കെയാണ് പിബി ഇടപെടല്‍ നടത്തിയിരിക്കുന്നത്.
പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി
ജയരാജന്‍ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് ഈ നിയമനം തടയുകയും ചെയ്‌തു.
മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിങ് ഡയറക്ടറായും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ് ആനന്ദനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എംഡിയായും മുന്‍ എംഎല്‍എ. കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജനറല്‍ മാനേജറായും നിയമിച്ചിതും വിവാദമായി. ഈ നിയമനങ്ങള്‍ റദ്ദാക്കിയിട്ടില്ല.
ജയരാജനടക്കം എല്ലാ മന്ത്രിമാരുടെയും ബന്ധുനിയമന നടപടികൾ പാർട്ടിയും സർക്കാരും പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്. വിവാദതീരുമാനങ്ങളെല്ലാം റദ്ദാക്കാനുള്ള നിർദേശം 14നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നൽകാൻ സാധ്യതയേറി.