Publish Date: Mon, 20 Jun 2022 (13:00 IST)
Updated Date: Mon, 20 Jun 2022 (13:03 IST)
ചെന്നൈ: റെയ്ഡ് നടക്കുന്ന സമയത്ത് വ്യഭിചാരശാലയിൽ ഉണ്ടായിരുന്നുവെന്നത് കൊണ്ട് മാത്രം ഒരാൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. റെയ്ഡിനിടെ ലൈംഗികതൊഴിലാളികളെ അറസ്റ്റ് ചെയ്യാനോ ഉപദ്രവിക്കാനോ പാടുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.
വ്യഭിചാരശാലയെന്ന് ആരോപിക്കപ്പെട്ട മസാജ് പാർലറിൽ നടന്ന റെയ്ഡിനിടെ അറസ്റ്റ് ചെയ്യപ്പെട്ടയാൾ തനിക്ക് മുകളിൽ ചുമത്തിയ കുറ്റങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എൻ സതീഷ്‌കുമാറിൻ്റെ വിധി. വ്യഭിചാരശാല നടത്തുന്നത് മാത്രമാണ് കുറ്റമെന്നത് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അവിടെ ഇടപാടുകാരനായി പോയയാളെ അതിൻ്റെ പേരിൽ മാത്രം ശിക്ഷാർഹനാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
പ്രേരണയോ നിര്‍ബന്ധമോ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിലേര്‍പ്പെടുന്നത് കുറ്റമല്ലെന്നും വ്യഭിചാരശാല സന്ദര്‍ശിച്ചതിന്റെപേരില്‍ തനിക്കെതിരേ നിയമനടപടികൾ സ്വീകരിക്കാനാവില്ലെന്നുമായിരുന്നു ഉദയകുമാറിൻ്റെ വാദം. ഇത് കോടതി ശരിവെയ്ക്കുകയായിരുന്നു.