Publish Date: Thu, 13 Oct 2022 (13:18 IST)
Updated Date: Thu, 13 Oct 2022 (13:20 IST)
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാലബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് എതിർത്തും അനുകൂലിച്ചും വിധി പ്രസ്ഥാവിച്ച സാഹചര്യത്തിലാണ് കേസ് വിശാലബെഞ്ചിന് വിട്ടത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് താൻ പ്രധാനമായും പരിഗണിച്ചതെന്നും കർണാറ്റക ഹൈക്കോടതി ഇക്കാര്യത്തിൽ തെറ്റായ രീതിയിലാണ് സഞ്ചരിച്ചതെന്നും ഹിജാബ് നിരോധനത്തെ തള്ളികൊണ്ടുള്ള വിധിപ്രസ്താവത്തിൽ ജസ്റ്റിസ് സുധാൻശു ധൂലിയ പറഞ്ഞു. അതേസമയം ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന വാദത്തെ ജസ്റ്റിസ് ഹേമന്ദ് ഹുപ്ത ശരിവെച്ചു. ഇക്കാര്യത്തിൽ 11 ചോദ്യങ്ങളാണ് താൻ പരിഗണിച്ചതെന്നും പതിനൊന്നിനും നിരോധനം ശരിവെയ്ക്കുന്ന നിഗമനങ്ങളിലാണ് എത്തിയതെന്നും ജസ്റ്റിസ് ഗുപ്ത അറിയിച്ചു.
കേസ് വിശാലബെഞ്ച് പരിഗണിക്കണമോ അതോ ഭരണഘടനാ ബെഞ്ചിന് വിടണമോ എന്ന കാര്യത്തിൽ ഇനി ചീഫ് ജസ്റ്റിസാകും തീരുമാനമെടുക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ ഉത്തരവ് ശരിവെച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.