Publish Date: Fri, 18 May 2018 (20:43 IST)
Updated Date: Fri, 18 May 2018 (20:47 IST)
മധ്യപ്രദേശിലെ ഭോപ്പാലിൽ വിളവെടുത്ത കാർഷികോൽപന്നങ്ങൾ വിൽക്കുന്നതിനായി നാല് ദിവസം കാത്തുനിന്ന കർഷകൻ വെയിലേറ്റ് മരിച്ചു. സർക്കാർ സംഭരണകേന്ദ്രത്തിൽ വിൽപ്പനക്കായി ഊഴം കാത്തുനിന്ന മുല്‍ചന്ദാൻ എന്ന കർഷകനാണ് മരണത്തിന് കീഴടങ്ങിയത്.
നാലു ദിവസം മുൻപാണ് വിളവെടുത്ത ഉൽപ്പന്നങ്ങളുമായി 65കാരനായ മുൽചന്ദാൻ വിദിഷ ജില്ലയിലുള്ള ലാത്തോരിയിലെ സർക്കാർ സംഭരണകേന്ദ്രത്തിൽ എത്തുന്നത്. തന്റെ ഊഴത്തിനായി കാത്തുനിൽക്കുകയായിരുന്ന മുൽചന്ദാൻ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സംഭരണ കേന്ദ്രത്തിനു മുൻപിൽ വലിയ പ്രതിഷേധം ഉണ്ടായി.
ഉൽപ്പന്നങ്ങൾ തൂക്കി നൽകുന്നതിനും മറ്റുമായി പരിമിതമായ സൌകര്യങ്ങൾ മാത്രമാണ് സംഭരണ കേന്ദ്രത്തിൽ ഉള്ളത്. ഇതിനാലാണ് കർഷകർക്ക് ഊഴം കാത്തിരിക്കേണ്ടി വരുന്നത്. പകൽ സമയങ്ങളിൽ 42 മുതൽ 43ഡിഗ്രി വരേയാണ് ഇവിടത്തെ ചൂട്. ഇത് സഹിച്ചാണ് കർഷകർ ഉൽപ്പന്നങ്ങൾ വിൽക്കാനായി കാത്തുനിൽക്കുന്നത്.