വിറച്ച് രാജ്യതലസ്ഥാനം; സിജെപി പ്രതിഷേധം തുടരുന്നു, കേന്ദ്രം പ്രതിരോധത്തിൽ
സമരം ഇന്നലെ അർധരാത്രിയും സംഘർഷഭരിതമായി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
Publish Date: Wed, 22 Jul 2026 (08:25 IST)
Updated Date: Wed, 22 Jul 2026 (08:29 IST)
കോക്രോച്ച് ജനത പാർട്ടിയുടെ (CJP) പ്രതിഷേധ സമരത്തിൽ രാജ്യതലസ്ഥാനം വിറയ്ക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് സിജെപിയുടെ തീരുമാനം. സിജെപിക്ക് ഒപ്പം എസ്.എഫ്.ഐ അടക്കമുള്ള മറ്റു വിദ്യാർഥി സംഘടനകളും സമരത്തിൽ ഭാഗമായിട്ടുണ്ട്.
സമരം ഇന്നലെ അർധരാത്രിയും സംഘർഷഭരിതമായി. പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. കോണാട്ട് പ്ലേസിൽ കല്ലേറും ലാത്തി ചാർജും നടന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. രാത്രി ഏറെ വൈകിയും പാർലമെന്റ് പരിസരത്ത് വലിയ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്.
സിജെപി സമരം ഇന്ന് പാർലമെന്റിൽ ഉന്നയിക്കാനാണ് ഇടത് എംപിമാരുടെ തീരുമാനം. തുടക്കം മുതൽ സിജെപി സമരത്തിനു പൂർണ ഐക്യദാർഢ്യമാണ് സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടത് പാർട്ടികൾ പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം സോനം വാങ് ചുക് ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ്. നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ കേന്ദ്രമന്ത്രിമാർ ആശുപത്രിയിലെത്തി വാങ് ചുകുമായു കൂടിക്കാഴ്ച നടത്തി.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മിന്നൽ സമരം നടത്തിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നോതക്കൾ വസതിക്ക് മുന്നിൽ കുത്തിയിരുന്ന പ്രതിഷേധിച്ചു. ഒടുവിൽ രാഹുൽ ഗാന്ധിയേയും പ്രയങ്ക ഗാന്ധിയെയും അഖിലേഷ് യാദവിനേയും അടക്കം പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോക്രോച്ച് ജനതാ പാർട്ടിയെ പരസ്യമായി കോൺഗ്രസ് പിന്തുണച്ചിട്ടില്ലെങ്കിലും വിദ്യാർത്ഥികൾക്കെതിരായ പൊലീസ് നടപടിക്കെതിരെയായിരുന്നു കോൺഗ്രസ് പ്രതിഷേധം.